ADVERTISEMENT

ടിക്കറ്റ് പരിശോധകൻ (ടിടിഇ) കെ.വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തിലാണു കേരളം. ട്രെയിനുകളിൽ മതിയായ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാത്തതിനാൽ ടിടിഇമാർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഈ സംഭവം ഓർമിപ്പിക്കുന്നുമുണ്ട്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തയാളോടു പിഴ അടയ്ക്കാൻ നിർദേശിച്ചതിനു ജീവനെടുക്കുന്ന സാഹചര്യം ടിക്കറ്റ് പരിശോധകരടക്കമുള്ള ട്രെയിൻ ജീവനക്കാരെയെല്ലാം വലിയ ആശങ്കയിലേക്കു തള്ളിയിട്ടിരിക്കുന്നു. നമ്മുടെ ട്രെയിനുകൾ യാത്രക്കാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമുയരുമ്പോൾ അതിനു മറുപടി ഉണ്ടായേതീരൂ.

മൂന്നു കോച്ചുകൾക്ക് ഒരു ടിടിഇ എന്നാണു കണക്ക്. നിയമനം കൃത്യമായി നടക്കാത്തതിനാൽ ഒരു ടിടിഇ 6 കോച്ചുകളിൽ വരെ ജോലി ചെയ്യണം. അനധികൃത യാത്രക്കാരെ പുറത്താക്കുകയും അമിത ലഗേജ് ഒഴിവാക്കുകയും വേണം. ഇതിനെ യാത്രക്കാർ സംഘം ചേർന്ന് എതിർക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഭീഷണസാഹചര്യങ്ങളിൽ റെയിൽവേ സുരക്ഷാ സേനയുടെയോ (ആർപിഎഫ്) സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗവ. റെയിൽവേ പൊലീസിന്റെയോ (ജിആർപി) സഹായം വേണം. മിക്ക ട്രെയിനുകളിലും സുരക്ഷാ ജീവനക്കാർ ഉണ്ടാകാറില്ലെന്നതാണു യാഥാർഥ്യം. എല്ലാ ട്രെയിനുകളിലും കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് ആർപിഎഫിന്റെയും ജിആർപിയുടെയും അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്നു.

ട്രെയിനിൽ നടന്ന തർക്കത്തെത്തുടർന്ന് ടിടിഇ വിനോദിനെ പ്രതി ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടതു തുറന്നുകിടന്ന വാതിലിലൂടെയാണ്. പ്രധാന ട്രെയിനുകളിലെല്ലാം മെട്രോ മാതൃകയിൽ ഓട്ടമാറ്റിക് വാതിലുകൾ വേണമെന്ന ആവശ്യം ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ഈ ദാരുണസംഭവം. വാതിൽപടിയിൽനിന്നു യാത്രക്കാർ താഴെ വീണുണ്ടാകുന്ന മരണങ്ങൾ കൂടിയിട്ടും ട്രെയിൻയാത്ര സുരക്ഷിതമാക്കാൻ റെയിൽവേ ഒന്നും െചയ്യുന്നില്ല. ട്രെയിനിൽനിന്നു വീണുണ്ടാകുന്ന മിക്ക അപകടങ്ങളും യാത്ര ചെയ്യുന്നയാൾ പുറത്തേക്കു തെറിക്കുന്നതു മൂലമാണ്. വാതിൽ ശക്തിയായി വന്നിടിച്ചു പുറത്തേക്കു വീഴാനുള്ള സാധ്യത കൂടുതലാണ്.

സ്റ്റേഷനുകളിൽ മാത്രം വാതിലുകൾ തുറക്കുന്ന സംവിധാനം മിക്ക രാജ്യങ്ങളിലുമുണ്ട്. രാജ്യത്തെ മെട്രോകള്‍ക്കു പുറമേ വന്ദേഭാരത് പോലുള്ള കുറച്ചു ട്രെയിനുകളിലും ഇതുണ്ടെങ്കിലും റെയിൽവേ നിർമിക്കുന്ന മിക്ക കോച്ചുകളിലും ഓട്ടമാറ്റിക് ഡോറുകളെക്കുറിച്ചു ചിന്തിക്കുന്നില്ല. ഈ സംവിധാനപ്രകാരം, വാതിൽ അടഞ്ഞാൽ മാത്രമേ ട്രെയിൻ നീങ്ങൂ. ട്രെയിനിന്റെ ചലനം പൂർണമായി നിന്നാലേ വാതിലുകൾ തുറക്കാനുമാവൂ.

മാസം നിശ്ചിത തുക പിഴയായി ഈടാക്കാൻ ടിടിഇമാരിൽ അനൗദ്യോഗികമായ സമ്മർദവും ഉണ്ടാകാറുണ്ടെന്ന പരാതി ഗൗരവമുള്ളതാണ്. ചില ടിടിഇമാർ ഈ തുക തികയ്ക്കുമ്പോൾ മറ്റു ചിലർക്ക് അതിനാവണമെന്നില്ല. ലക്ഷ്യം തികയ്ക്കാനുള്ള സമ്മർദം ഗൗരവമുള്ളതാണ്.

ഇതരസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കേരളത്തിൽ കൂടിയതിന് ആനുപാതികമായി ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. ഇവർ കൂട്ടമായി യാത്ര ചെയ്യുന്ന ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന പലപ്പോഴും ശ്രമകരമാണെന്നു ടിടിഇമാർ പറയുന്നു. കൺഫേംഡ് ടിക്കറ്റുള്ളവരും വെയ്റ്റ്‌ലിസ്റ്റ് യാത്രക്കാരുമെല്ലാം ഇടിച്ചുകയറുന്നതിനാൽ ബെർത്തുകളിലും നിലത്തുമെല്ലാം യാത്രക്കാർ തിങ്ങിനിറഞ്ഞാണു ട്രെയിനുകൾ പോകുന്നത്. കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, എറണാകുളം–ഹൗറ അന്ത്യോദയ, നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിലെല്ലാം ഇതാണു സ്ഥിതി. പലപ്പോഴും ടിക്കറ്റ് പരിശോധന തർക്കങ്ങളിൽ കലാശിക്കുന്നു. ടിക്കറ്റ് ഇല്ലാത്തവരുടെ യാത്ര ഈ ട്രെയിനുകളിൽ വളരെ കൂടുതലാണ്.

ഇന്നലെയും ടിടിഇയുടെ നേർക്ക് ആക്രമണമുണ്ടായി. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിൽ ടിടിഇയെ ആക്രമിച്ചത് ഭിക്ഷാടകനെന്നു തോന്നിക്കുന്നയാളാണ്. യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്ന സങ്കൽപം പതിവായി പാളംതെറ്റുന്നത് എന്തുകൊണ്ടാണ്? വിനോദിന്റെ ദുർവിധി ഇനിയെ‍ാരിക്കലും നമ്മുടെ ട്രെയിനുകളിൽ ആവർത്തിച്ചുകൂടാ.

English Summary:

Editorial about TTE attack in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com