ADVERTISEMENT

ബസും ട്രെയിനും വിമാനവുമെ‍ാക്കെ ഓടിക്കുന്നവരുടെ കയ്യിലാണ് യാത്രക്കാരുടെ ജീവൻ. അതുകെ‍ാണ്ടുതന്നെ മദ്യപിച്ചു വാഹനമോടിക്കുന്നത് ആ തെ‍ാഴിലിനോടും സമൂഹത്തോടുതന്നെയും ചെയ്യുന്ന കുറ്റമാണ്; ഒരിക്കലും ആവർത്തിക്കരുതാത്ത കെ‍ാടിയ തെറ്റ്. ഇന്നലെ, ഹരിയാനയിലെ ഉൻഹനി ഗ്രാമത്തിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറു കുട്ടികൾ മരിച്ച സങ്കടവാർത്തയിലും ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന സൂചനയുണ്ട്.

മദ്യപിച്ചു വാഹനമോടിക്കുന്നവർ മനുഷ്യ ചാവേറുകൾക്കു തുല്യരെന്നു ഡൽഹി സെഷൻസ് കോടതി പറഞ്ഞതു കുറച്ചുവർഷം മുൻപാണ്. ഇതു കുറ്റകൃത്യം മാത്രമല്ലെന്നും പല സാമൂഹികപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും അന്നു കോടതി വിലയിരുത്തുകയുണ്ടായി. മദ്യപിച്ചു വാഹനമോടിക്കുന്നവർ അവരുടെ മാത്രമല്ല, സാധാരണക്കാരായ വഴിയാത്രക്കാരുടെ ജീവനും അപകടത്തിലാക്കുകയാണ്. അവരുടെ കുടുംബാംഗങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു. 

ആയിരക്കണക്കിനു യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി, പൈലറ്റുമാർക്കും ലോക്കോ പൈലറ്റുമാർക്കും പതിവായി മദ്യപാന പരിശോധന നടത്താറുണ്ട്. ‘ബ്രത്തലൈസർ’ പരിശോധനകളിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുന്നതും നാം കേട്ടുപോരുന്നു. മദ്യപിച്ചു സ്കൂൾ വാഹനങ്ങളോടിക്കുന്നവർ ഇവിടെയുമുണ്ട്. 

കെഎസ്ആർടിസിയിൽ കഴിഞ്ഞ ഏഴു മുതൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ പിടിവീണത് മദ്യപിച്ചു ജോലി ചെയ്ത 53 ജീവനക്കാർക്കാണ്. 42 ഡിപ്പോകളിൽനിന്നുള്ള ഇവരിൽ കൂടുതലും ഡ്രൈവർമാരാണ്. കണ്ടക്ടർമാർക്കുപുറമേ മറ്റു ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. ചിലരിൽനിന്നു മദ്യവും പിടികൂടി. സർവീസിനിടെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടു മദ്യപിച്ചു തിരികെവന്ന ഡ്രൈവറും പിടിയിലായി. ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും മദ്യപിച്ചിട്ടില്ലെന്ന് ബ്രത്തലൈസർ ഉപയോഗിച്ച് ഉറപ്പാക്കാനുള്ള തീരുമാനമുണ്ടായത് ഈയിടെയാണ്. രാവിലെ ഡ്യൂട്ടിക്കെത്തുമ്പോഴുള്ള പരിശോധനയിൽ, മദ്യപിച്ചെന്നു തെളിഞ്ഞാൽ ഒരു മാസം സസ്പെൻഷനും ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നു കണ്ടെത്തിയാൽ മൂന്നു മാസം സസ്പെൻഷനുമാണ്. സസ്പെൻഷൻ കാലയളവിൽ ശമ്പളമോ മറ്റാനുകൂല്യങ്ങളോ നൽകേണ്ടന്നാണ് മന്ത്രിതല കർശന നിർദേശം. 

കേരളത്തിൽ ഒരു വർഷം ശരാശരി 42,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നു; നാലായിരത്തിലേറെ മരണവും. ഗുരുതര പരുക്കേറ്റു ദീർഘനാൾ കിടപ്പിലാകുന്നത് ഏകദേശം 20,000 പേരാണ്. മദ്യവും അമിതവേഗവുമാണ് അപകടത്തിന്റെ പ്രധാനകാരണം. മദ്യം നൽകുന്ന ഉന്മാദാവസ്ഥ അമിത ആത്മവിശ്വാസം തോന്നിപ്പിക്കുമെങ്കിലും ശാരീരികശേഷി കുറയ്ക്കുകയാണു ചെയ്യുന്നത്. തലച്ചോറും ശരീരവും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നതിന് ഏതു വിധത്തിലുള്ള ലഹരിയും തടസ്സമുണ്ടാക്കും. ഒരു ഡ്രൈവർക്ക് ഇതു പരമപ്രധാനമാണുതാനും. മന്ദത ബാധിക്കുന്ന തലച്ചോറിനു വേഗത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള ശേഷി കുറയും. ഏകാഗ്രതക്കുറവ്, മറവി, നിർണായക തീരുമാനങ്ങളിൽ പിഴവ് തുടങ്ങിയവ ഒത്തുചേർന്ന് ഡ്രൈവിങ് അപകടകരമാകുകയും ഒട്ടേറെ ജീവൻ തുലാസ്സിലാകുകയും ചെയ്യുന്നു. 

ഇടുക്കി ജില്ലയിലെ രാജകുമാരിക്കടുത്തുനിന്ന് 2018 സെപ്റ്റംബറിൽ കേട്ട ഒരു വാർത്ത ഞെട്ടിക്കുന്നതായിരുന്നു: എൺപതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാൻ തുടങ്ങിയ തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം പിടിച്ചുനിർത്തുകയും യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്ത സംഭവം. മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവർ എന്നതു ചേർത്തുവേണം ഈ വാർത്ത ഓർമിക്കാൻ. 

മദ്യപിച്ചു ബസോടിച്ച് ആളുകളെ കെ‍‍ാന്ന എത്രയോ അപകടങ്ങൾ ഇവിടെയുണ്ടായിട്ടും അധികൃതർ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ കെ‌ാടുക്കുന്നുണ്ടോ എന്നു സംശയം. മദ്യപിച്ചു വാഹനം ഓടിക്കുന്നതു തടയാൻ കർശന നടപടികൾ പൊലീസ് സ്വീകരിക്കുകതന്നെവേണം. മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള സംവിധാനവും ഉണ്ടാകണം. മദ്യപിച്ചു ഗതാഗതനിയമലംഘനം നടത്തുന്നവർക്കു കടുത്ത ശിക്ഷ നൽകുകയും ആവർത്തിച്ചുള്ള അപകടങ്ങൾക്കു ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് ഉറപ്പുവരുത്തിയാലേ റോഡിലെ കുരുതികൾക്ക് അറുതിവരൂ. ബസും ട്രെയിനും വിമാനവുമെ‍ാക്കെ ഓടിക്കുന്നതു മദ്യലഹരിയിലല്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾക്ക് ഏതു സാഹചര്യത്തിലും ഇടർച്ചയുണ്ടായിക്കൂടാ.

English Summary:

Editorial about driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com