ADVERTISEMENT

നിർമാണത്തിനിടെ ബോംബ് പൊട്ടിയാൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന അതേ വേഗത്തിൽ തെളിവു നശിപ്പിക്കലും നടക്കും. പാനൂർ മുളിയാത്തോട് സ്ഫോടനക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ, സിപിഎം പ്രവർത്തകരും ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളുമായ പ്രതികൾ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതായി കൃത്യമായി പറയുന്നുണ്ട്. മണൽ വിതറിയെന്നും സ്ഥലത്തുണ്ടായിരുന്ന ബോംബുകൾ മാറ്റിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമാണത്തെക്കുറിച്ചു കേസിലെ 12 പ്രതികൾക്കും കൃത്യമായ അറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഈ തെളിവുനശിപ്പിക്കലിനെക്കൂടിയാണ്  രക്ഷാപ്രവർത്തനമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിശേഷിപ്പിച്ചത്. 

മഞ്ഞൾ വെള്ളവും ചാണകവെള്ളവുമൊക്കെ ഒഴിച്ച് സ്ഫോടനസ്ഥലം കഴുകി വൃത്തിയാക്കിയ സംഭവങ്ങളും കണ്ണൂരിലുണ്ടായിട്ടുണ്ട്. സ്ഫോടകവസ്തുക്കളുടെ തെളിവുകൾ ഇല്ലാതാവില്ലെങ്കിലും ഡോഗ് സ്ക്വാഡിനെ വഴിതെറ്റിക്കാൻ ഇതു മതിയെന്നു പൊലീസുകാർ പറയുന്നു. 

യുഎപിഎ ചുമത്തേണ്ടവ

ജില്ലയിലെ നാടൻ ബോംബ് കേസുകൾ യുഎപിഎ ചുമത്തേണ്ടവയാണ്. പാനൂർ മുളിയാത്തോട് സ്ഫോടനം നടന്ന സ്ഥലത്തിന്റെ പരിസരത്തുനിന്ന് 7 സ്റ്റീൽ ബോംബാണു കണ്ടെടുത്തത്. ഇത്രയധികം ബോംബുകൾ ഇവിടെ മാത്രം നിർമിച്ചെങ്കിൽ, നാടൻ ബോംബ് നിർമാണത്തിനായി വൻതോതിൽ വെടിമരുന്നു ജില്ലയിലെത്തുന്നുണ്ടെന്നു വ്യക്തം. ഇതിന്റെ ഉറവിടം കണ്ടെത്താറില്ല. 

   ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചാലേ ബോംബ് നിർമാണം പൂർണമായി അവസാനിപ്പിക്കാൻ കഴിയൂ എന്ന് പൊലീസുകാർ തന്നെ അഭിപ്രായപ്പെടുന്നു. സ്ഫോടനക്കേസുകളും ബോംബുകൾ കണ്ടെത്തിയ കേസുകളും എവിടെയുമെത്താതെ പോകുന്ന സാഹചര്യത്തിലും പാനൂർ മുളിയാത്തോടിലെ ബോംബുകൾ തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണെന്നു പൊലീസ് തന്നെ പറയുന്നതിനാലും ഈ ആവശ്യത്തിനു പ്രസക്തിയുണ്ട്. 

നിലച്ചോ പരിശോധന ?

ബോംബ് സ്ക്വാഡുകൾ ബോംബ് കണ്ടെടുക്കുന്നതു കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതു പരിശോധന കുറഞ്ഞതുകൊണ്ടല്ലെന്നാണു പൊലീസിന്റെ വാദം. 125 ബോംബുകൾ ഒരു പ്രദേശത്തുനിന്നു മാത്രം പിടിച്ചെടുത്ത കണ്ണൂരിൽ, കഴിഞ്ഞ വർഷം ആകെ പിടിച്ചെടുത്തത് 22 നാടൻ ബോംബുകൾ മാത്രം. പരിശോധന സജീവമല്ലെന്നു തന്നെയാണു സൂചന. പറമ്പുകളിലും വഴിയോരത്തും ബോംബുകൾ ഒളിച്ചുവയ്ക്കുന്ന പ്രവണത കുറഞ്ഞതും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നതു വർധിച്ചതുമാണു ബോംബ് കണ്ടെടുക്കൽ കുറയാൻ പ്രധാനകാരണമെന്നു ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 

സ്റ്റീൽ ബോംബുകൾ,  നൂൽ ബോംബുകൾ
സ്റ്റീൽ ബോംബുകൾ, നൂൽ ബോംബുകൾ

ബോംബ് മെയ്ഡ് ഇൻ വടകര

കണ്ണൂർ ജില്ലയിൽ നിർമിക്കുന്നതിനു പുറമേ, കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര ഭാഗത്തുണ്ടാക്കിയ ബോംബുകളും കണ്ണൂരിലെത്തുന്നുണ്ട്. 1500 രൂപയാണു സ്റ്റീൽ ബോംബിന്റെ വില. നൂൽകൊണ്ടു കെട്ടിയ നാടൻബോംബിന് 750 രൂപയും. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നാടൻ ബോംബുകൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

ഒരു മീറ്റർ നീളമുള്ള പിവിസി പൈപ്പുകളിലാണു നാടൻ ബോംബുകൾ കടത്തുന്നത്. ഒരറ്റം അടയ്ക്കും. തുടർന്ന് പഴയ തുണിയും മണലുമിട്ടശേഷം ബോംബ് വയ്ക്കും. ഇതിനു മീതെ തുണി, മണൽ അതിനു മീതെ ബോംബ് എന്ന ക്രമത്തിൽ വീണ്ടും അടുക്കും. ബോംബുകൾ അനങ്ങാതെയിരിക്കാനുള്ള നാടൻ വിദ്യയാണിത്. ചെറിയ അനക്കംകൊണ്ടുപോലും ഇത്തരം ബോംബുകൾ പൊട്ടിത്തെറിക്കാമെന്നു നിർമാതാക്കൾക്കറിയാം. അറക്കപ്പൊടിയോ മണലോ നിറച്ച ബക്കറ്റുകളിലും കടത്താറുണ്ട്. 

സ്ഫോടകവസ്തു എവിടെനിന്ന് ?

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വെടിമരുന്ന് എത്തിക്കുന്നുണ്ട്. ക്വാറിയുടമകളെ ഭീഷണിപ്പെടുത്തി സംഘടിപ്പിക്കുന്നവരുമുണ്ട്. പടക്കങ്ങളിലെ വെടിമരുന്ന് അഴിച്ചെടുത്തും ഉപയോഗിക്കുന്നു. ആഘോഷങ്ങൾക്കു വെടിക്കെട്ടു നടത്താൻ ലൈസൻസുള്ളവരിൽനിന്നു സംഘടിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

നിർമാണം മരം ചാരി നിന്ന് 

നിർമാണത്തിനിടെ ബോംബ് പൊട്ടിയാലും പരുക്ക് കൈകൾക്കു മാത്രമേ പറ്റാവൂ എന്ന ചിന്തയിൽ മുൻകരുതലെടുക്കാറുണ്ട്.  ഏതെങ്കിലും മരത്തിൽ നെഞ്ചു ചാരി ചേർന്നുനിന്ന് കൈകൾ മരത്തിന്റെ മറുവശത്തേക്കു മാറ്റിപ്പിടിച്ചാണു ബോംബ് മുറുക്കുക. ബെഞ്ചിൽ കമിഴ്ന്നുകിടന്ന് അതിനടിയിലേക്കു കൈകൾ താഴ്ത്തിവച്ച് ബോംബ് മുറുക്കുന്ന ഏർപ്പാടുമുണ്ട്.  

പൊട്ടി മുറിവേറ്റാൽ പഴുത്തു വ്രണമാകാനുള്ള രാസവസ്തുക്കൾ വരെ കണ്ണൂരിലെ നാടൻ ബോംബിൽ ചേർക്കാറുണ്ട്. പൊട്ടിത്തെറിയുടെ ആഘാതം വർധിപ്പിക്കാനും ശബ്ദം കൂട്ടാനുമൊക്കെയുള്ള രാസവസ്തുക്കളും ചേർക്കും. ഇവ തമ്മിലുള്ള അനുപാതം അൽപമൊന്നു മാറിയാൽ നിർമാണത്തിനിടെ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നു ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ പറയുന്നു. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നതിനു കുപ്പിച്ചില്ലുകളും തുരുമ്പിച്ച ആണിയും വെള്ളാരങ്കല്ലുകളും ചേർക്കും.

പാത്തിപ്പാലം പുഴയ്ക്ക് പറയാനുള്ള ബോംബ് കഥ

∙ പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പാത്തിപ്പാലം പുഴയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളാണു കൊങ്കച്ചിയും കൂരാറയും. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നും അതിനോടു ചേർന്നുള്ള കൊങ്കച്ചിയും ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളാണ്. മറുകരയിൽ മൊകേരി പഞ്ചായത്തിലെ സിപിഎം പാർട്ടിഗ്രാമമാണ് കൂരാറ. തങ്ങളുടെ ഗ്രാമത്തിലേക്കു കടന്നുവരരുതെന്ന മുന്നറിയിപ്പ് എതിരാളികൾക്കു നൽകിയിരുന്നതു ബോംബ് പൊട്ടിച്ചാണ്. കൂരാറയിൽ ഒന്നു പൊട്ടിയാൽ, കൊങ്കച്ചിയിൽ രണ്ടെണ്ണം പൊട്ടും; തിരിച്ചും. വർഷങ്ങളോളം ഇതായിരുന്നു സ്ഥിതി. പാർട്ടി ഗ്രാമങ്ങൾ നിലനിർത്തുക തന്നെയാണ് ഇപ്പോഴും ബോംബ് നിർമാണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. 

ബോംബുകൾ പലതരം

ഐസ്ക്രീം ബോളുകളിൽ മുതൽ സ്റ്റീൽ ചോറ്റുപാത്രങ്ങളിൽ വരെ സ്ഫോടകവസ്തുക്കൾ നിറച്ച് ബോംബുണ്ടാക്കിയിട്ടുണ്ട്. ഒരുകാലത്ത് മൊന്തകൾ ഉപയോഗിച്ചായിരുന്നു സ്റ്റീൽ ബോംബുകൾ തയാറാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ചോറ്റുപാത്രത്തിനു സമാനമായ പാത്രങ്ങളിലേക്കു മാറി. പാനൂർ മുളിയാത്തോട്ടിൽ പൊട്ടിത്തെറിച്ചതും ഇത്തരത്തിലുള്ള സ്റ്റീൽ ബോംബാണ്. പാത്രത്തിൽ സ്ഫോടകവസ്തുക്കളും ആണിയും മറ്റും നിറച്ചശേഷം മൂടി അടയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണു നിഗമനം. കെട്ടുന്നതിനിടെ പൊട്ടാൻ സാധ്യത കൂടുതലുള്ളതു നൂൽ ബോംബാണ്. സ്റ്റീൽ ബോംബിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അടച്ചാൽ മതിയെന്ന എളുപ്പമുണ്ട്. നൂൽ ബോംബുകളെക്കാൾ പ്രഹരശേഷിയുമുണ്ട്. സ്ഫോടക വസ്തുക്കളുടെ അളവനുസരിച്ചു പ്രഹരശേഷി കൂടും. 10 മീറ്റർ വരെ ചുറ്റളവിലുള്ള വസ്തുക്കളെയോ ആളുകളെയോ നശിപ്പിക്കാനാവും. കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാമെന്ന പ്രത്യേകതയും സ്റ്റീൽ ബോംബിനുണ്ട്. 

(അവസാനിച്ചു)

English Summary:

Kannur Bomb Blast Sparks Political Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com