ADVERTISEMENT

കമ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും ഞാൻ ആത്മീയതയെ തൊട്ടറിയുന്ന ഒരാളാണ്. കമ്യൂണിസ്റ്റുകാരനായ പിക്കാസോ ക്യൂബിസ്റ്റ് പെയ്ന്ററായി. കമ്യൂണിസ്റ്റുകാരനായ അവ്യയാനന്ദ ശിവഗിരിയിലെ സന്യാസിവര്യനും എഴുത്തുകാരനുമായി. കമ്യൂണിസ്റ്റുകാരനായ ഞാൻ ആധുനിക സാഹിത്യകാരനും ഉത്തരാധുനിക സാഹിത്യകാരനും അതു രണ്ടുമല്ലാത്ത സാഹിത്യകാരനുമായി. 

എം.മുകുന്ദൻ

സ്റ്റേജിൽ പാടുമ്പോൾ തുടക്കം മുതലേ ഞാൻ ഡാൻസ് ചെയ്യുമായിരുന്നു. അഭിമുഖങ്ങളിലൊക്കെ അപ്പ (യേശുദാസ്) എനിക്കിട്ടു കൊള്ളുന്ന രീതിയിൽ ‘ശാരീരമല്ല, ശരീരമാണ്’ എന്നൊക്കെ പറയാറുണ്ട്. ഞാനതു തമാശയായിട്ടേ എടുക്കാറുള്ളൂ. ഡാൻസ് ചെയ്യരുതെന്നു നിയമമൊന്നുമില്ലല്ലോ.

വിജയ് യേശുദാസ് 

ഞങ്ങളെപ്പോലെ പാർട്ടികൾക്കു പുറത്തുനിന്നു ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കുന്നവർക്കുപോലും ഹിംസാത്മകവും സംഘടിതവുമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവരുന്നു. പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നു പ്രചരിപ്പിച്ചും അപവാദങ്ങൾ കെട്ടിച്ചമച്ചും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കാൻ നോക്കുന്നു. ഇതെല്ലാം കേരളീയജീവിതം വർഗീയവത്കരിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്. 

സച്ചിദാനന്ദൻ

രാഷ്ട്രീയം ഒരു മാർക്കറ്റിങ് ശൈലിയിലേക്കു പോയിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ വിഗ്രഹങ്ങൾ തയാറാക്കും. ആ വിഗ്രഹത്തെ മുന്നിൽനിർത്തി അതു വോട്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

ഡോ. സി.ജെ.ജോൺ 

ഇവിടെയൊരു ഹിന്ദു ഭൂരിപക്ഷമുണ്ട്. ആ ഹിന്ദുഭൂരിപക്ഷത്തിൽ വർഗീയ കാലുഷ്യം ചെലുത്താനുള്ള ശ്രമമാണ് കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ആ പാർട്ടികൾക്ക് ഈ രാജ്യത്തെ വർഗീയതയുടെ അളവു കുറച്ചു കൂട്ടാൻ കഴിഞ്ഞു എന്നല്ലാതെ വർഗീയ കാലുഷ്യമുള്ളതാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടത്തെ ഭൂരിപക്ഷ സമൂഹം എളുപ്പം വർഗീയതയ്ക്കു വഴങ്ങുന്നവരല്ല. 

ബി.ആർ.പി.ഭാസ്കർ 

വലിയ സാഹിത്യം എഴുതാൻ ആവശ്യപ്പെട്ടാൽ സത്യമായും എനിക്കറിയില്ല. എന്റെ പുസ്തകത്തെ വലിയ ചില കൃതികളുമായി താരതമ്യപ്പെടുത്തുന്നതു കാണാം. അങ്ങനെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. പുതിയ വായനക്കാരെ സ്വാഗതം ചെയ്യുന്നതാണ് എന്റെ എഴുത്ത്. ഒരു സ്ഥലത്തുപോകുമ്പോൾ വെൽകം ഡ്രിങ്ക് കൊടുക്കാറില്ലേ. അങ്ങനെ മാത്രമേ എന്റെ പുസ്തകത്തെ കാണാവൂ എന്നാണ് ഞാൻ പറയുന്നത്.

അഖിൽ പി.ധർമജൻ 

പുതിയ തലമുറ വായിക്കുന്നുണ്ട്, വായന മരിക്കുന്നില്ല. ഞാൻ പറയുന്നതു നിങ്ങൾ‌ ജീവിതത്തിൽ നിർബന്ധമായും വായിക്കേണ്ട പുസ്തകം നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്. ഈ പുസ്തകം വായിച്ചാലേ നിങ്ങൾ ഒരു ലീഡർ ആവൂ എന്നൊന്നുമില്ല. ആളുകൾ അവർക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കട്ടെ. ഒരാൾ എന്റെ പുസ്തകം വായിക്കുന്നതു മറ്റൊരാൾ ഭയക്കേണ്ട കാര്യമില്ല. എല്ലാവരും വായിക്കട്ടെ.

നിമ്ന വിജയ് 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com