ADVERTISEMENT

കള്ളവോട്ടിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും തപാൽവോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനിൽപുതന്നെ. നിർണായകമായ ഈ പെ‍ാതുതിരഞ്ഞെടുപ്പു വേളയിൽ ജനാധിപത്യസംവിധാനത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടതു തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാകുന്നു. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ‘വീട്ടുവോട്ടി’നിടെയുള്ള അനധികൃത ഇടപെടലുകളും ആൾമാറാട്ടവും സംബന്ധിച്ച പരാതികൾ അതുകെ‍ാണ്ടുതന്നെ അതീവ ഗൗരവമുള്ളതാണ്. തിരഞ്ഞെടുപ്പിന്റെ പ്രാരംഭത്തിൽതന്നെ ഉണ്ടായ ഈ അനധികൃത ഇടപെടൽ ഇനിയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പു കമ്മിഷനും ജനാധിപത്യവിശ്വാസികളും സൂക്ഷ്മജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യുന്നു. 

സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും പൗരാവകാശബോധത്തിലും പെരുമ കൊള്ളുന്ന കേരളം, ജനാധിപത്യത്തിൽ അധാർമികത കലർത്തുന്നതു നിർഭാഗ്യകരംതന്നെ. ‘വീട്ടുവോട്ടി’ൽ ഇപ്പോഴുണ്ടായതുപോലുള്ള ഇടപെടലുകൾ ആവർത്തിച്ചാൽ അതു നമ്മുടെ രാഷ്ട്രീയകക്ഷികളുടെയും ജനാധിപത്യത്തിന്റെ തന്നെയും വിശ്വാസ്യതയ്ക്കു കാര്യമായി മങ്ങലേൽപിക്കുമെന്നതിൽ സംശയമില്ല. ഇത്തരം ജനാധിപത്യവിരുദ്ധ മാർഗങ്ങൾ സ്വീകരിച്ച് തിരഞ്ഞെടുപ്പു പ്രക്രിയയെ വെല്ലുവിളിക്കുന്നതും അട്ടിമറിക്കുന്നതും ഒരു പാർട്ടിക്കും ഭൂഷണമല്ല. 

കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിന്റെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടന്നെന്നു കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്. 92 വയസ്സുകാരി വോട്ടുചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനെയും ഇതു തടയാതിരുന്ന പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോഗ്രഫറെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കണ്ണൂരിലെ വീട്ടുവോട്ടിൽ ആൾമാറാട്ടമുണ്ടായെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥയെയും ബൂത്ത് ലവൽ ഓഫിസറെയും ഇതേപോലെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കോഴിക്കോട് പെരുവയലിൽ കോൺഗ്രസിനെതിരെ എൽഡിഎഫ് ഉന്നയിച്ച ആൾമാറാട്ട പരാതിയിലും 4 പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കേസുണ്ട്. പത്തനംതിട്ടയിലും എൽഡിഎഫ് ആൾമാറാട്ട പരാതി ഉന്നയിച്ചിട്ടുണ്ട്. 

തിരിമറി നടത്താനും കള്ളവോട്ടിനു സാഹചര്യം ഒരുക്കാനുമായി കുറച്ച് ഉദ്യോഗസ്‌ഥരെങ്കിലും അവരുടെ രാഷ്‌ട്രീയ യജമാനരുമായി ഒത്തുകളിക്കുന്നതു തിരഞ്ഞെടുപ്പു വേളകളിൽ നാം കണ്ടുപോരുന്നു. എതിർപാർട്ടികളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചോടിച്ച്, ഉദ്യോഗസ്ഥരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ബൂത്ത് പിടിച്ചുള്ള കള്ളവോട്ടുകളും കേരളം കണ്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കള്ളവോട്ടു പരാതികൾ എല്ലാ തിരഞ്ഞെടുപ്പിലും ഉയരാറുള്ളതാണ്. കാര്യമായ അന്വേഷണവും തുടർനടപടികളും ഉണ്ടാകാറുമില്ല. 10 വർഷം മുൻപത്തെ കള്ളവോട്ടു കേസ് പോലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത് ഒരു ഉദാഹരണമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏരുവേശി കെകെഎൻഎം എയുപി സ്കൂളിലെ 109–ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നപ്പോൾ ഉദ്യോഗസ്ഥർ മൗനം പാലിച്ചെന്നു കാണിച്ച് അന്നത്തെ ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നൽകിയ കേസ് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 67–ാം തവണയാണ് ഈയിടെ മാറ്റിവച്ചത്.

ആറ്റിങ്ങലിൽ ഇരട്ടവോട്ടുകൾ സംബന്ധിച്ചും വടകരയിൽ കള്ളവോട്ട് ഭീഷണിയെക്കുറിച്ചും യുഡിഎഫ് സ്ഥാനാർഥികൾ ഹർജികൾ നൽകിയിട്ടുണ്ട്. വടകരയിൽ കേന്ദ്രസേനയെ നിയോഗിക്കാനാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. ആറ്റിങ്ങലിലും ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കലർപ്പില്ലാത്ത വോട്ടർപട്ടിക മുതൽ കുറ്റമറ്റ വോട്ടെടുപ്പും വോട്ടെണ്ണലുംവരെ നീളുന്നതാണു തിരഞ്ഞെടുപ്പു പ്രക്രിയ. ഇതിനുവേണ്ട നടപടിക്രമങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ആ ബാധ്യത കമ്മിഷൻ നിറവേറ്റിയാൽ മാത്രമേ വോട്ടെടുപ്പു ജനാധിപത്യപരമാകൂ. 

കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വാശിയും ആവേശവുമേറിയ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റ കള്ളവോട്ടു പോലും വോട്ടിങ് യന്ത്രത്തിൽ പതിയരുതെന്ന ലക്ഷ്യത്തോടെയുള്ള കർശന നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ഇപ്പോഴത്തെ സാഹചര്യം തിരഞ്ഞെടുപ്പു സംവിധാനങ്ങളെയും പൊതുസമൂഹത്തെയും ഓർമിപ്പിക്കുന്നുണ്ട്. സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങാതിരിക്കാനുള്ള ധൈര്യം പോളിങ് ഉദ്യോഗസ്ഥർക്കു നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസും മുന്നോട്ടുവരികയും വേണം.

English Summary:

Editorial about postal vote irregularities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com