ADVERTISEMENT

നമ്മുടെ രാജ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും നിരക്കാത്ത വാക്കും പ്രവൃത്തിയും സ്വന്തം ഭാഗത്തുനിന്നുണ്ടായിക്കൂടെന്ന അടിസ്ഥാനബോധ്യം രാഷ്ട്രീയ നേതാക്കൾക്ക് എല്ലായ്പോഴും വേണ്ടതാണ്. പ്രധാനമന്ത്രിമുതൽ ഗ്രാമപ്പഞ്ചായത്ത് അംഗംവരെ ഈ ബോധ്യം പ്രകടിപ്പിക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങൾ അതുകെ‍ാണ്ടുതന്നെയാണു ഗൗരവമാനം കൈവരിക്കുന്നതും.

കോൺഗ്രസ് അധികാരത്തിലേറിയാൽ ജനങ്ങളുടെ സ്വത്ത് മുസ്‍‌ലിംകൾക്കു വീതിച്ചുനൽകുമെന്നാണ് ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാഡയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചത്. ഇതു വൻ രാഷ്ട്രീയ വിവാദമായശേഷവും, തിങ്കളാഴ്ച ഉത്തർപ്രദേശിലെ അലിഗഡിലും ഇന്നലെ രാജസ്ഥാനിലെ ടോങ്കിലും സമാന ആരോപണം അദ്ദേഹം ആവർത്തിച്ചു. ഇതിനെതിരെ നടപടി വേണമെന്നു കോൺഗ്രസും സിപിഎമ്മും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടതിനു മറുപടി ലഭിച്ചിട്ടില്ലതാനും. പെരുമാറ്റച്ചട്ട ലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയുണ്ടാവുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചപ്പോൾ കമ്മിഷൻ വ്യക്തമാക്കിയത്. കമ്മിഷൻ ആ വാക്കു പാലിക്കുന്നില്ലെന്നും നിഷ്പക്ഷ സമീപനം സ്വീകരിക്കുന്നില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്. 

സമൂഹത്തിൽ ഭിന്നിപ്പിനു കാരണമാകുന്ന പരാമർശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയുമുൾപ്പെടെ ലംഘനമാണെന്നു കമ്മിഷൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. കമ്മിഷന്റെ ഇപ്പോഴത്തെ സമീപനം, പല കാലങ്ങളിൽ അതിന്റെ പ്രവർത്തനത്തെക്കുറിച്ചു സുപ്രീം കോടതിയിൽനിന്നുൾപ്പെടെ ഉണ്ടായ വിമർശനങ്ങൾ ആശങ്കയോടെ ഓർക്കാൻ കാരണമാകുന്നുണ്ട്. 

മതാടിസ്ഥാനത്തിലുള്ള വേർതിരിവിന്റെ രാഷ്ട്രീയവും അതു പ്രകടമാക്കുന്ന വാക്കുകളും തിരഞ്ഞെടുപ്പു കാലത്തുമാത്രമല്ല, ഏതു സാഹചര്യത്തിലും പ്രയോഗിക്കാൻ പാടില്ലാത്തതാണ്. മതനിരപേക്ഷതയുടെ മഹനീയ മൂല്യം അറിയുകയും അതു പരിപാലിക്കാൻ ഉത്സാഹിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനികളും ഭരണകർത്താക്കളുമാണ് വൈവിധ്യങ്ങളുടെ സമന്വയമായ ആധുനിക ഇന്ത്യയെ പടുത്തുയർത്തിയതെന്നും നാം ഓർക്കേണ്ടതുണ്ട്. 

വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി സാമൂഹിക ഐക്യം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. എന്നാൽ, ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്‌ഥാനമൂല്യങ്ങളും ബഹുസ്വരതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകുകയാണിപ്പോൾ. ഈ നിർഭാഗ്യ സാഹചര്യമുണ്ടാക്കുന്നതിൽ വിദ്വേഷപ്രസംഗങ്ങളും വിഭാഗീയ ആശയപ്രചാരണവും കാര്യമായ പങ്കുവഹിക്കുന്നുമുണ്ട്.

സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിങ്ങനെ ഭരണഘടന പറഞ്ഞുറപ്പിച്ച അടിസ്ഥാന മൂല്യങ്ങളെയാണു വിദ്വേഷ പ്രസംഗങ്ങൾ തകർക്കുന്നതെന്നു സുപ്രീം കോടതിയിലെ  ജസ്റ്റിസ് ബി.വി.നാഗരത്ന അഭിപ്രായപ്പെട്ടതു കഴിഞ്ഞവർഷം ജനുവരിയിലാണ്. പരാതി ലഭിക്കുംവരെ കാത്തിരിക്കാതെ, വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചതാവട്ടെ, കഴിഞ്ഞവർഷം ഏപ്രിലിലും. ഇത്തരത്തിൽ പ്രസംഗിക്കുന്നവർ ഏതു മതത്തിൽപ്പെട്ടയാളായാലും ആ വ്യത്യാസം നോക്കാതെ വേണം നടപടിയെന്നും ഇതിൽ ഉപേക്ഷ കാട്ടിയാൽ കോടതിയലക്ഷ്യമായി കാണുമെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പലഭാഗത്തായി നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. 

തിരഞ്ഞെടുപ്പു പ്രചാരണത്തിലുൾപ്പെടെ വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും ഭീഷണിയുടെയും ഭാഷ ആരും സ്വീകരിക്കാൻ പാടില്ല. പൊതുമണ്ഡലത്തിൽ രാജ്യപുരോഗതിക്കുള്ള ആശയങ്ങളാണ് ചർച്ചയാകേണ്ടത്. അവയിലൂടെയാണ് വോട്ടിനു പ്രേരിപ്പിക്കേണ്ടത്, വേർതിരിവുണ്ടാക്കിയല്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഭാഷയുടെയും തന്ത്രങ്ങളുടെയും സ്വഭാവത്തെക്കുറിച്ചു ജാഗ്രത വേണമെന്നതു കേരളത്തിലെ സ്ഥാനാർഥികളും ഓർക്കേണ്ടതുണ്ട്. 

ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തെ കൂടുതൽ അർഥവത്താക്കാൻ ഉപകരിക്കേണ്ടതാണ്. അതു സാധ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം രാഷ്ട്രീയകക്ഷി നേതാക്കൾക്കു തന്നെയാണ്. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ രീതിയിലാണ് തിരഞ്ഞെടുപ്പെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. അത്തരത്തില്ല കാര്യങ്ങളുടെ പോക്കെന്നതും വിദ്വേഷപ്രസംഗങ്ങളടക്കം അസഹിഷ്ണുതയുടെയും വേർതിരിവിന്റെയും വിത്തുപാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതും ഉണ്ടാക്കുന്ന ആശങ്ക വലുതാണ്. അതുകെ‍‍ാണ്ടുതന്നെ, ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന തിരിച്ചറിവ് നമ്മുടെ ഭരണസംവിധാനത്തിലുള്ളവർക്കും രാഷ്ട്രീയ നേതാക്കൾക്കും ഉണ്ടായേതീരൂ, അതനുസരിച്ചുള്ള ചുമതലാബോധത്തോടെയാവണം അവരുടെ പെരുമാറ്റവും.

English Summary:

Editorial about Hate Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com