ADVERTISEMENT

രാജസ്ഥാന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിൽ പതിവുനീക്കങ്ങളല്ല ഇക്കുറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നടത്തിയ മൂന്നു വിവാദ പ്രസംഗങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മറുപടി നൽകാൻ പൊരുതുന്ന കോൺഗ്രസ് പ്രാദേശിക വിഷയങ്ങളാണു പ്രധാനമായുമുയർത്തുന്നത്. ആദ്യഘട്ടത്തിലെ 57.26% എന്ന കുറഞ്ഞ പോളിങ് പക്ഷേ, ഇരുപാർട്ടികളുടെയും നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്. 

സംസ്ഥാനത്തു കോൺഗ്രസ് അധികാരത്തിലിരിക്കെയാണ് 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സ്വന്തമാക്കിയത്. 2014ലെ നേട്ടം അവർ ആവർത്തിക്കുകയായിരുന്നു. ഇരട്ട എൻജിനുള്ള സർക്കാരിനു വേണ്ടി ഇക്കുറി വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത ബിജെപി, ആദ്യഘട്ട പോളിങ്ങിനു ശേഷം അപ്രതീക്ഷിതമായി കളി മാറ്റി. അതിന്റെ പ്രതിഫലനമായിരുന്നു ഞായറാഴ്ച ജലോറിലും അന്നു തന്നെ ബൻസ്വാഡയിലും ചൊവ്വാഴ്ച ടോങ്കിലും മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ. പ്രാദേശിക വിഷയങ്ങളിൽനിന്നു തിരഞ്ഞെടുപ്പു പ്രചാരണം വഴിതിരിച്ചു വിടാനാണ് ഈ നീക്കമെന്നു സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 

പരിഷ്കരിച്ച കരസേനാ റിക്രൂട്മെന്റ് പദ്ധതിയായ അഗ്നിപഥ്, കർഷകരുടെ പ്രതിസന്ധി, ഗുസ്തിക്കാരുടെ സമരം എന്നിവയെല്ലാം പ്രചാരണ വിഷയങ്ങളാണ്. ഈ വിഷയങ്ങളിലെ കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം ചർച്ചയായി. രാജസ്ഥാനിലെ ജുൻജുനു ‘ഷഹീദോം കി നഗ്‌രി’ (രക്തസാക്ഷികളുടെ നഗരം) എന്നാണറിയപ്പെടുന്നത്. ഏറെ സൈനികരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്തിന് അഗ്നിപഥ് വലിയ വിഷയമാണ്. അത്തരമൊരു ചർച്ച സംസ്ഥാനത്തുടനീളമില്ലെന്നാണു ബിജെപി നേതാക്കൾ അവകാശപ്പെടുന്നതെങ്കിലും പശ്ചിമ രാജസ്ഥാൻ, ഷെഖാവതി മേഖലകളിൽ അതൊരു വികാരമാണ്. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ രജപുത്ര വിരുദ്ധ പരാമർശവും പലയിടത്തും ചർച്ചാവിഷയമാണ്. 

രാജസ്ഥാനിലെ 25 മണ്ഡലങ്ങളിൽ 2019ൽ ബിജെപിയുടെ ശരാശരി ഭൂരിപക്ഷം 3.4 ലക്ഷം വോട്ടായിരുന്നു. ഭിൽവാര മണ്ഡലത്തിൽ 6.12 ലക്ഷം വോട്ടിനാണു ജയിച്ചത്. ദൗസയിലെ 78,444 വോട്ടിന്റെ ജയമായിരുന്നു ഏറ്റവും കുറഞ്ഞത്. ഇക്കുറി വിജയം അത്ര എളുപ്പമല്ലെന്നു  രാഷ്ട്രീയാന്തരീക്ഷം വ്യക്തമാക്കുന്നു. 9–10 മണ്ഡലങ്ങളിൽ ശക്തമായ മത്സരമുണ്ടാകുമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ കണക്കുകൂട്ടൽ. ദൗസ, ധോൽപുർ, ടോങ്ക്, സികാർ, ചുരു, ജുൻജുനു, നഗൗർ, ബൻസ്വാഡ, ജലോർ– സിരോഹി എന്നീ മണ്ഡലങ്ങളിലേക്കാണു നോട്ടം. ജലോറിൽ മുൻമുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മകൻ വൈഭവ് ഗലോട്ടാണു കോൺഗ്രസ് സ്ഥാനാർഥി. മൂന്നു തവണ ജയിച്ച ദേവ്ജി പട്ടേലിനെ ഒഴിവാക്കി, ആർഎസ്എസ് പ്രവർത്തകനായി തുടങ്ങി ജില്ലാ നേതാവായി വളർന്ന ലുംബാറാം ചൗധരിയെ ബിജെപി ഇവിടെ നിയോഗിച്ചപ്പോൾ കോൺഗ്രസ് മാത്രമല്ല, പ്രാദേശിക ബിജെപി നേതാക്കളും  ഞെട്ടി. 

രാജസ്ഥാനിലെ ബാർമറിൽ കോൺഗ്രസ് സ്ഥാനാർഥി ഉമേദ റാം ബനിവാളിന്റെ തിരഞ്ഞെടുപ്പു പ്രചാരണറാലി
രാജസ്ഥാനിലെ ബാർമറിൽ കോൺഗ്രസ് സ്ഥാനാർഥി ഉമേദ റാം ബനിവാളിന്റെ തിരഞ്ഞെടുപ്പു പ്രചാരണറാലി

കോൺഗ്രസിന്റെ പുതിയ സമവാക്യം 

ബിജെപിയുടെ കൂട്ടുവിട്ടെത്തിയ ആർഎൽടിപി നേതാവ് ഹനുമാൻ ബനിവാൾ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായാണു നഗൗറിൽ മത്സരിക്കുന്നത്. സികാറിൽ സിപിഎം നേതാവ് ആംരാ റാമാണു സ്ഥാനാർഥി. ബൻസ്വാഡയിൽ ഭാരത് ആദിവാസി പാർട്ടിയെ (ബിഎപി) കോൺഗ്രസ് പിന്തുണയ്ക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസിന് അത്ര പരിചിതമല്ലാത്ത ഈ കൂട്ടുകെട്ടുകൾ പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുമുണ്ട്. 

ബനിവാളിനു സീറ്റു നൽകിയതിൽ പ്രതിഷേധിച്ചു നാനൂറോളം കോൺഗ്രസ് പ്രവർത്തകർ പാർട്ടിവിട്ടു. ബൻസ്വാഡയിൽ കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി അരവിന്ദ് ദാമോറും മത്സരരംഗത്തുണ്ട്. ബിഎപിയുടെ രാജ്കുമാർ റൗത്തിനു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പത്രിക പിൻവലിക്കാൻ ദാമോർ തയാറായില്ല. തങ്ങളുടെ സ്ഥാനാർഥിക്കു വോട്ടു ചെയ്യരുതെന്നാണ് ഇവിടെ കോൺഗ്രസിന്റെ പ്രചാരണം. ത്രികോണ മത്സരം ഇവിടെ ബിജെപി സ്ഥാനാർഥി മഹേന്ദ്രജിത്ത് മാളവ്യയ്ക്കു മുൻതൂക്കം നൽകുന്നു. 

ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 115 സീറ്റുമായി അധികാരത്തിലെത്തിയ ബിജെപി, നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾവഴി സംസ്ഥാനത്തുണ്ടായ വികസനമാണ് ബിജെപിയുടെ മുഖ്യ പ്രചാരണായുധം. പിഎം ആവാസ് യോജന, ഉജ്വല യോജന എന്നിവയുടെയെല്ലാം നേട്ടം സ്വന്തമാക്കിയവർ സംസ്ഥാനത്ത് ഏറെയുണ്ട്. മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ പഴുതടച്ചുള്ള പ്രചാരണവുമുണ്ട്. 

ആവേശമുയർത്തുന്ന പോരാ‍ട്ടങ്ങൾ 

വലുപ്പംകൊണ്ടു രാജ്യത്തെ രണ്ടാമത്തെ വലിയ മണ്ഡലമായ, പാക്കിസ്ഥാൻ അതിർത്തിയിലെ ബാർമറിൽ പ്രധാന കക്ഷികൾക്കു വെല്ലുവിളിയായി രവീന്ദ്ര ഭാട്ടി എന്ന ഇരുപത്താറുകാരൻ രംഗത്തുണ്ട്. രജപുത്ര നേതാവും എംഎൽഎയുമായ ഭാട്ടി കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു ബിജെപി വിട്ടത്; സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധം. ബാർമർ ജില്ലയിലെ ഷിയോ നിയമസഭാ മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി ജയിച്ച ഭാട്ടി ചെറുപ്പക്കാരെ ആകർഷിക്കുന്നുണ്ട്. ബിജെപിയുടെ കൈലാഷ് ചൗധരി കഴിഞ്ഞവട്ടം 59.52 ശതമാനം വോട്ടാണു മണ്ഡലത്തിൽ നേടിയത്. ഇക്കുറിയും അദ്ദേഹം മത്സരിക്കുന്നു. ഉമേദ റാം ബനിവാളാണു കോൺഗ്രസ് സ്ഥാനാർഥി. 

സികാറിൽ ജാട്ട് വിഭാഗക്കാർ തമ്മിലാണു മത്സരം. ആകെയുള്ള 21.96 ലക്ഷം വോട്ടർമാരിൽ 13–14 ലക്ഷത്തോളം പേർ കർഷകരാണ്. ജാട്ട് വിഭാഗക്കാർ 6 ലക്ഷത്തോളം. ചുരുവിൽ കോൺഗ്രസിലേക്കു കൂടുമാറിയ സിറ്റിങ് എംപിയും ജാട്ട് വിഭാഗക്കാരനുമായ രാഹുൽ കസ്വാനും ബിജെപിയുടെ രജപുത്ര നേതാവ് രാജേന്ദ്ര റാത്തോഡും തമ്മിലാണു മത്സരം. 

രാജസ്ഥാനിലെ ജനസംഖ്യയുടെ 15 ശതമാനത്തോളമുണ്ട് ജാട്ട് വിഭാഗക്കാർ. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അവരുടെ പരാതി ശക്തമാണ്. നിയമസഭയിലെ ജയത്തിനു ശേഷം ബിജെപി തഴഞ്ഞെന്നും പരാതിയുണ്ട്. ഇതെല്ലാം എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ഇനി കാണേണ്ടത്.

English Summary:

BJP try a new strategy in Rajastan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com