കോവിഡ്: പത്രവ്യവസായത്തിന് ഉത്തേജന പാക്കേജ് അനിവാര്യമെന്ന് ഐഎൻഎസ്
Mail This Article
ന്യൂഡൽഹി ∙ കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന പത്രവ്യവസായ മേഖലയ്ക്കു സർക്കാർ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടു. കഴിഞ്ഞ 8 മാസത്തിൽ 12,500 കോടി രൂപയാണു പത്രവ്യവസായ മേഖലയുടെ നഷ്ടമെന്നും വാർഷിക നഷ്ടം 16,000 കോടിയാകുമെന്നും പ്രസിഡന്റ് എൽ. ആദിമൂലം പറഞ്ഞു.
നിലവിലെ പ്രതിസന്ധി പരസ്യത്തിൽനിന്നും പ്രചാരത്തിൽനിന്നുമുള്ള വരുമാനത്തെ ബാധിച്ചു. പല പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടുകയോ ഏതാനും എഡിഷനുകൾ നിർത്തുകയോ ചെയ്തു. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നാലാം തൂണിന്റെ തകർച്ച സാമൂഹികവും രാഷ്ട്രീയവുമായ വലിയ പ്രത്യാഘാതത്തിന് ഇടയാക്കും. പ്രസാധകരും പത്രപ്രവർത്തകരും വിതരണക്കാരുമുൾപ്പെടെ ഈ മേഖലയിലുള്ള 30 ലക്ഷം പേരുടെ തൊഴിൽ പ്രതിസന്ധിയിലാകും. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലുൾപ്പെടെ വസ്തുതാപരമായ വാർത്തകളുടെ വിതരണത്തിൽ ഇന്ത്യൻ പത്രമേഖല വഹിക്കുന്ന പങ്ക് സുപ്രീംകോടതിയുൾപ്പെടെ അംഗീകരിച്ചിട്ടുള്ളതാണ്.
പ്രതിസന്ധി അതിജീവിക്കാൻ പത്രമേഖല പരമാവധി ശ്രമിക്കുകയാണ്. ന്യൂസ് പ്രിന്റിനുള്ള 5% കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയും 2 വർഷത്തെ നികുതിയിളവു നൽകിയും സർക്കാർ പരസ്യനിരക്കിൽ 50% വർധന അനുവദിച്ചും അച്ചടിമാധ്യമങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന തുകയിൽ 200% വർധന വരുത്തിയും പരസ്യയിനത്തിൽ നൽകാനുള്ള കുടിശിക ഉടൻ നൽകിയും ഈ മേഖലയ്ക്ക് ആശ്വാസം പകരാൻ കഴിയുമെന്ന് ആദിമൂലം പറഞ്ഞു.
പത്ര, മാസികകളുടെ പിഡിഎഫ് രൂപത്തിലുള്ള പതിപ്പുകൾ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ അനധികൃതമായി പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരവും പകർപ്പവകാശ നിയമപ്രകാരവും കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: INS on stimulus package