എൻഐഎയ്ക്കു മുന്നിൽ ഒരാൾ പോലും ഹാജരാകില്ല; പത്താം ചർച്ചയും സമിതി യോഗവും നാളെ
Mail This Article
ന്യൂഡൽഹി∙ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരിൽ ഒരാൾ പോലും ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) മുന്നിൽ ഹാജരാകില്ലെന്നു കർഷക സംഘടനകൾ. നിരോധിത ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുർപന്ത്‌വന്ദ് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ട് കർഷക നേതാവ് ബൽദേവ് സിങ് സിർസ അടക്കം ഏതാനും പേരെ ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചതിനു പിന്നാലെയാണു സംഘടനകൾ നിലപാട് കടുപ്പിച്ചത്.
ചോദ്യം ചെയ്യൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തതാണെന്നും കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ പറഞ്ഞു.
ഇതിനിടെ, കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച സമിതി നാളെ ആദ്യ യോഗം ചേരും. കേന്ദ്രവും സംഘടനകളും തമ്മിലുള്ള പത്താം ചർച്ചയും നാളെയാണ്.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.