അമിത് ഷായ്ക്കെതിരെ കർണാടകയിൽ കർഷക പ്രതിഷേധം; പിൻവലിക്കില്ലെന്ന് മറുപടി
Mail This Article
ബെംഗളൂരു ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ബെളഗാവിയിൽ കർഷകരുടെ പ്രതിഷേധം. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഉദ്ഘാടനം ചെയ്യാനെത്തിയ എം.ആർ.നിറാനി ഗ്രൂപ്പിന്റെ എഥനോൾ പ്ലാന്റിനു മുന്നിലായിരുന്നു പ്രതിഷേധം. ബിജെപി എംഎൽഎ കൂടിയായ മുരുകേഷ് നിറാനിയുടെ ഉടമസ്ഥതയിലുള്ളതാണു പ്ലാന്റ്.
കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുടെ ജീവിതം സമ്പന്നമാക്കുന്ന നിയമം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
യോഗത്തിന് മണിക്കൂറുകൾ മുൻപ് പുലർച്ചെ തന്നെ ഒത്തുകൂടിയ സ്ത്രീകളുൾപ്പെടെയുള്ള കർഷകർ ഉച്ചയ്ക്കു 12.45ന് അമിത്ഷായും മുഖ്യമന്ത്രി യെഡിയൂരപ്പയും എത്തുന്നതുവരെ സമരം തുടർന്നു.
പ്രക്ഷോഭകരെ പൊലീസ് വലിച്ചിഴച്ചാണു കസ്റ്റഡിയിലെടുത്തത്. അകമ്പടി വാഹനങ്ങൾ കടന്നു പോകാൻ വേണ്ടിയാണ് ഇവരെ നീക്കിയതെന്ന് പൊലീസ് അറിയിച്ചു.
English Summary: Farmers protest against Amit Shah