ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ സമരം കയ്യാങ്കളിയായി. പഞ്ചാബ് മന്ത്രി ഹർജോദ് സിങ് ബെയ്ൻസ്, ഡൽഹി ഡപ്യൂട്ടി സ്പീക്കർ രാഖി ബിർല, എംഎൽഎയും ലോക്സഭാ തിരഞ്ഞെടുപ്പിലെ ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ സോംനാഥ് ഭാരതി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പൊലീസിന്റെ കയ്യേറ്റത്തിന് ഇരയായി. 

അറസ്റ്റിനെതിരെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുമെന്നാണ് എഎപി അറിയിച്ചിരുന്നത്. ഇതോടെ കനത്ത സുരക്ഷയൊരുക്കിയ പൊലീസ് ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോകളും അടച്ചു. പ്രതിഷേധക്കാരെ ഒഴിവാക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. 

പാർട്ടി ആസ്ഥാനം നിലനിൽക്കുന്ന ഐടിഒയിലും പൊലീസ് പ്രതിരോധം തീർത്തതോടെ പ്രവർത്തകരെല്ലാം പട്ടേൽ ചൗക്കിലെത്തി. നൂറുകണക്കിനു എഎപി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. 

അതേസമയം, അറസ്റ്റിലായിട്ടും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി. സിവിൽ ലെയ്ൻസിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേ‌വ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. 

കേജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും

∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഇന്നു ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഇഡി കസ്റ്റഡി നാളെ അവസാനിക്കും. 

ഇതിനിടെ, ഇഡിയുടെ കസ്റ്റഡിയിലിരിക്കെ കേജ്‌രിവാൾ ഔദ്യോഗിക നിർദേശങ്ങൾ നൽകുന്നതു തടയണമെന്നാവശ്യപ്പെട്ടു ഡൽഹി ൈഹക്കോടതിയിൽ പൊതുതാൽപര്യ ഹർജിയുമെത്തി. പൊതുപ്രവർത്തകനായ സുർജിത് സിങ് യാദവാണു കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കേജ‌്‌രിവാളിനെ നീക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹർജി നിലവിലുണ്ട്.

നിയമനടപടി നീതിപൂർണവും സുതാര്യവുമാക്കണം: യുഎസ്

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുകയാണെന്നും നീതിപൂർണവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികൾ അരവിന്ദ് കേജ്‌രിവാളിനു ലഭിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രതികരിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടാണു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഔദ്യോഗിക വക്താവിന്റെ പ്രതികരണം. കേജ്‌രിവാളിന്റെ അറസ്റ്റ് വിഷയത്തിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജർമനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു.

കവിതയുടെ കസ്റ്റഡി 9 വരെ നീട്ടി

ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 9വരെ നീട്ടി. മദ്യനയക്കേസിലെ കവിതയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു സാധാരണ കുറ്റകൃത്യത്തെക്കാൾ വ്യാപ്തിയുള്ളതാണു കേസിലെ സാമ്പത്തിക ഇടപാടുകളെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണു സ്പെഷൽ ജഡ്ജി കാവേരി ബവേജ കസ്റ്റഡി നീട്ടിയത്. കവിത നൽകിയ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഏപ്രിൽ 1 വരെ ഇ.ഡിക്കു സമയം അനുവദിച്ചിട്ടുണ്ട്.

English Summary:

Protest against arrest of Arvind Kejriwal continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com