ADVERTISEMENT

പാലക്കാട് ∙ 29 ദിവസമായി തുടരുന്ന തെ‍ാഴിലാളി സമരത്തെ തുടർന്ന് കഞ്ചിക്കേ‍ാട് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന പെപ്സി- വരുൺ ബ്രൂവറീസ് കമ്പനി അടച്ചു പൂട്ടാനെ‍ാരുങ്ങി മാനേ‍ജ്മെന്റ്. 14 ദിവസത്തിനകം സമരം അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥാപനം അനിശ്ചിതകാലത്തേയ്ക്കു പൂട്ടുമെന്നു കാണിച്ച് അധികൃതർ നേ‍‍ാട്ടിസ് നൽകി. സേവന–വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ടാണു തെ‍ാഴിലാളികളുടെ സമരം.

വിഷയത്തിൽ ലേബർവകുപ്പ് നടത്തിയ ഉന്നതതല ചർച്ചകളും പരാജയപ്പെട്ടതേ‍ാടെയാണു മാനേജ്മെന്റ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. മുൻവർഷങ്ങളിൽ ജലക്ഷാമത്തിന്റെ പേരിൽ സ്ഥാപനം ദിവസങ്ങളേ‍ാളം പ്രവർത്തനം ചുരുക്കിയിരുന്നെങ്കിലും അടച്ചുപ്പൂട്ടുമെന്ന മുന്നറിയിപ്പ് ആദ്യമാണ്. 20 വർഷമായി പെപ്സി കഞ്ചിക്കേ‍ാട്ട് പ്രവർത്തനം ആരംഭിച്ചിട്ട്. അമിത ജലചൂഷണം നടത്തുന്നുവെന്ന പേരിലുണ്ടായ അന്വേഷണത്തിൽ ഹൈക്കേ‍‌ാടതി ഇടപെടൽ സ്ഥാപനത്തിന് അനുകൂലമായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഗണിച്ചു കടുത്ത വേനൽക്കാലത്ത് രണ്ടുതവണ ഉൽപാദനം കുറയ്ക്കാനും തയാറായി.

ഇത്തവണ തുടർച്ചയായ സമരത്തെ തുടർന്ന് കഴിഞ്ഞമാസം ആദ്യം ഉത്പാദനം നിർത്തിയെങ്കിലും.ഹൈക്കോടതി ഉത്തരവിനെ തുടർന്നു 17നു തുറന്നു പ്രവർത്തനം തുടങ്ങി. എന്നാൽ കരാർ തൊഴിലാളികൾ ജോലിക്കു കയറിയില്ല. സമരം അവസാനിപ്പിക്കാൻ നടത്തിയ 20ൽ അധികം ചർച്ചകൾ പരാജയപ്പെട്ടു. സമരം ശക്തമായി തുടരുന്നതിനിടെയാണ് ഈ മാസം 21നു കമ്പനി അടയ്ക്കുമെന്ന നേ‍ാട്ടിസ് നൽകിയത്. മാനേജ്മെന്റ് തെ‍ാഴിലാളികളെ മറ്റു യൂണിറ്റുകളിലേയ്ക്കു മാറ്റി കരാർ തൊഴിലാളികളെ പൂർണമായി ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 200 കരാർ തൊഴിലാളികളാണ് ഇവിടെയുള്ളത്.

വേതന കരാർ കാലാവധി അവസാനിച്ച് 14 മാസം കഴിഞ്ഞിട്ടും പുതുക്കൽ നടപടിയില്ലാത്തതിനെതിരെയാണു സംയുക്ത ട്രേഡ് യൂണിയന്റെ സമരം. മാനേജ്മെന്റ് സ്വാധീനം ഉപയേ‍‍ാഗിച്ചു വേതന നടപടികൾ നീട്ടികെ‍ാണ്ടുപേ‍ാകുന്നതായും ന്യായമായ ആവശ്യത്തിനുവേണ്ടിയാണു സമരമെന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതോ‍ടെ 10നു തിരുവനന്തപുരത്ത് മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ മാനേജ്മെന്റും ട്രേഡ് യൂണിയനുകളും തമ്മിൽ ചർച്ചയ്ക്കു നീക്കം ആരംഭിച്ചു.

English Summary: Kanjikode Pepsi company to shut down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com