സീഫുഡ് തട്ടിപ്പുനടത്തിയ റെസ്റ്ററന്റ് ഉടമകൾക്ക് 1,446 വർഷത്തെ തടവു ശിക്ഷ
Mail This Article
ബാങ്കോക്ക്∙ സീഫുഡ് തട്ടിപ്പുനടത്തിയതിന് റെസ്റ്ററന്റ് ഉടമകൾക്ക് തായ്‌ലൻഡിലെ കോടതി 1,446 വർഷം തടവു ശിക്ഷ വിധിച്ചു. ലാംഗേറ്റ് സീഫുഡ് റെസ്റ്ററന്റിന്റെ ഉടമകൾ അപിചാർട്ട് ബോവർബാൻചരക്, പ്രപാസോർ ബോവർബഞ്ച എന്നിവർക്കാണ് കോടതി ഇത്രയും വർഷം തടവു ശിക്ഷ വിധിച്ചത്. ഒരാൾ 723 വർഷം ശിക്ഷ അനുഭവിക്കണം.
കഴിഞ്ഞ വർഷം, ലാംഗേറ്റ് സീഫുഡ് റെസ്റ്ററന്റ് ഓൺലൈനായി ഒരു പേ-ഇൻ-അഡ്വാൻസ് ഫുഡ് പ്രൊമോഷൻ ആരംഭിച്ചിരുന്നു. ഇതനുസരിച്ച് 10 പേർക്ക് 880 തായ് ബാറ്റ് എന്ന നിരക്കിൽ സീഫുഡ് വാഗ്ദാനം ചെയ്തു. ഇത് സാധാരണ വിലയേക്കാൾ വളരെ കുറവാണ്. ഇരുപതിനായിരത്തോളം ഉപഭോക്താക്കള്‍ 50 മില്യൻ തായ് ബാറ്റിന്റെ വൗച്ചറുകൾ വാങ്ങി. തുടക്കത്തിൽ ഉപയോക്താക്കൾ സേവനങ്ങളിൽ സംതൃപ്തരായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നതിനായി നിരവധി മാസത്തെ മുൻകൂർ ബുക്കിങ്ങുകൾ എടുത്തു.
കഴിഞ്ഞ മാർച്ചിൽ ഉപഭോക്താക്കളുടെ ആവശ്യം നിലനിർത്താൻ കഴിയില്ലെന്നു പറഞ്ഞ കമ്പനി റെസ്റ്ററന്റ് അടച്ചുപൂട്ടി. വൗച്ചറുകൾ വാങ്ങിയ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു. പരാതിപ്പെട്ട 818 ഉപഭോക്താക്കളിൽ 375 പേർക്ക് പണം തിരികെ ലഭിച്ചു. കമ്പനിക്കും ഉടമകൾക്കുമെതിരെ നൂറുകണക്കിന് പേർ പരാതി നൽകി. പരാതിയെത്തുടർന്ന് അപിചാർട്ട് ബോവർബാൻചരക്, പ്രപാസോർ ബോവർബഞ്ച എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ 723 കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ബുധനാഴ്ച 1,446 വർഷത്തെ തടവിന് ശിക്ഷിച്ചു.
തെറ്റായ സന്ദേശങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികൾ കുറ്റം സമ്മതിച്ചു. ഒരാൾക്ക് 723 വർഷമാണ് ശിക്ഷ. കമ്പനി ലാംഗേറ്റിന് 1.8 മില്യൻ ബാറ്റ് പിഴ ചുമത്തി. ഇരകൾക്ക് നഷ്ടപരിഹാരമായി 2.5 മില്യൻ ബാറ്റ് നൽകാനും ഉത്തരവിട്ടു.
എന്നിരുന്നാലും, തായ് നിയമം അനുസരിച്ച് തട്ടിപ്പു നടത്തുന്നവർക്കുള്ള തടവ് 20 വർഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രതികൾ പരമാവധി 20 വർഷമേ ശിക്ഷ അനുഭവിക്കൂ. തായ്‌ലൻഡില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് ഇത്രയും കാലം ശിക്ഷ ലഭിക്കുന്നത് അസാധാരണമല്ല. 2017ൽ തട്ടിപ്പു നടത്തിയ ഒരാൾക്ക് 13,000 വർഷത്തിലധികം തടവിന് ശിക്ഷിച്ചു.
English Summary: Thailand seafood fraudsters sentenced to 1,446 years in jail