ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട ഡേറ്റ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകള്‍ക്കുനേരെ സൈബർ ആക്രമണം. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു (എന്‍ഐസി) നേർക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എൻഐസിയുടെ കംപ്യൂട്ടറുകളിൽനിന്ന് നിർണായകമായ വിവരങ്ങൾ ചോർത്തിയെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബർ ആദ്യമാണ് സംഭവം.

സംഭവത്തിൽ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ് അന്വേഷണത്തിന്റെ മുന നീളുന്നത്. എൻഐസിയിലെ ജീവനക്കാർക്ക് ലഭിച്ച ഒരു ഇമെയിലിൽനിന്നാണ് ആക്രമണം തുടങ്ങിയത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങൾ ചോർന്നു. പിന്നീട് കംപ്യൂട്ടർ സംവിധാനത്തെത്തന്നെ ആക്രമണം ബാധിച്ചു.

ഇമെയിലുകൾ വന്നത് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയിൽനിന്നാണെന്നു വ്യക്തമായിരുന്നു. ഇമെയിലിന്റെ ഐപി വിലാസം ബെംഗളൂരു എന്നാണ് കാണിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതേയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയെക്കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വിവരങ്ങളും ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളിൽ ശേഖരിച്ചിരുന്നു.

ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സൈബർ ആക്രമണവും. ആരോപണം അന്വേഷിക്കുന്നതിനായി ദേശീയ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്ററുടെ കീഴിൽ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

English Summary: Huge threat to national security as hackers attack NIC computers, steal sensitive information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com