ADVERTISEMENT

പത്തനംതിട്ട ∙ സ്ഥാനാർഥികളോട് ഒരു കാര്യം. തിരഞ്ഞെടുപ്പു രംഗം പോലെയാണ് വരാനിരിക്കുന്ന രണ്ടാഴ്ചത്തെ അന്തരീക്ഷവും. ചൂടും മഴയും തണുപ്പും മാറി മാറി കളം പിടിക്കും. മാസ്ക്കും കൈകഴുകലും അകലവും പാലിക്കുന്നതിനിടെ ഒരു കുട കൂടി കയ്യിൽ കരുതുക.

മാറി മറിഞ്ഞ് വൃശ്ചികപ്പെയ്ത്ത് 

വൃശ്ചികം പിറന്നാലും തുലാമഴ മാറിയും മറിഞ്ഞും പെയ്തുകൊണ്ടിരിക്കും. മൂന്നു ദിവസത്തേക്കു അൽപം കുറയുമെങ്കിലും അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അൽപ്പം കാറ്റിന്റെയും അകമ്പടിയോടെ കേരളത്തിലെ ചില ജില്ലകളിൽ പരക്കെയും വടക്കൻ ജില്ലകളിൽ ഭാഗികമായുമായിരിക്കും ഈ മഴപ്പെയ്ത്ത്.

ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമർദം ബുധനാഴ്ചയോടെ ശക്തിയാർജിച്ച് ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിലാവും കനത്ത മഴ എത്തിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്കോട്ടു നീങ്ങി ശനിയാഴ്ച തീവ്ര ന്യൂനമർദമായി മാറും. ഇതോടെ കേരളത്തിൽ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

ആകാശം തെളിയാൻ ഇടയുള്ളതിനാൽ താപനിലയിലും മാറ്റമുണ്ടാകും. കൊച്ചി വിമാനത്താവളത്തിൽ 35 ഡിഗ്രി പകൽതാപനിലയും പുനലൂരിൽ പുലർച്ചെ 20 ഡിഗ്രി തണുപ്പും വെളളിയാഴ്ച അനുഭവപ്പെട്ടു. വരാൻ പോകുന്ന ശൈത്യകാലത്തിന്റെ സൂചനയാണിതെന്നു നിരീക്ഷകർ പറഞ്ഞു. 

തുലാമഴയിൽ വൻകുറവ്; ജലം സംരക്ഷിക്കണം 

അതേസമയം ഒക്ടോബർ 1 മുതൽ നവംബർ 20 വരെ സംസ്ഥാനത്തു ലഭിക്കേണ്ട തുലാമഴയിൽ വൻകുറവ് അനുഭവപ്പെട്ടു. 42 സെമീ ശരാശരി മഴയുടെ സ്ഥാനത്ത് ലഭിച്ചത് 30 സെമീ മാത്രം. കാസർകോട് മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്.– 14 ശതമാനം അധികം.

മറ്റു ജില്ലകളിലെ മഴക്കുറവ് ശതമാനത്തിൽ. തിരുവനന്തപുരം (മൈനസ് 32 ശതമാനം), കൊല്ലം (– 34), ആലപ്പുഴ (– 32), പത്തനംതിട്ട (– 28), കോട്ടയം (– 23), ഇടുക്കി (– 16), എറണാകുളം (– 20), തൃശൂർ (– 38), മലപ്പുറം (– 60), പാലക്കാട് (– 44), കോഴിക്കോട് (– 17), വയനാട് (– 29), കണ്ണൂർ (– 10).

തുലാമഴയും പിന്നീട് വേനൽ മഴയും കുറഞ്ഞാൽ മാർച്ച് –ഏപ്രിൽ മാസങ്ങളിൽ വരൾച്ച അനുഭവപ്പെടാനിടയുള്ളതിനാൽ ജലസംരക്ഷണ പ്രവർത്തനങ്ങളും ആരംഭിക്കേണ്ട കാലമാണിത്.

English Summary: Fairly Widespread Rain Likely over Kerala from Tuesday onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com