ADVERTISEMENT

മുംബൈ∙ കോര്‍പ്പറേറ്റ് ഫാമിങ് (കരാര്‍ കൃഷി) തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളുടെ ഗുണം റിലയന്‍സിനെ പോലുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണെന്ന ആരോപണം തള്ളിയാണ് കമ്പനി രംഗത്തെത്തിയത്. 

കര്‍ഷകരില്‍നിന്നു നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാറില്ലെന്നും വിതരണക്കാര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവില ഉറപ്പാക്കിയാണ് സാധനങ്ങള്‍ വാങ്ങുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുറഞ്ഞ വിലയ്ക്ക് ദീര്‍ഘകാല ഉത്പന്ന ശേഖരണ കരാറില്‍ ആരുമായും ഏര്‍പ്പെട്ടിട്ടില്ല. ഇന്ത്യന്‍ കര്‍ഷകര്‍ കഠിനാധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് മാന്യമായ വില ലഭിക്കണമെന്ന നിലപാട് തന്നെയാണ് കമ്പനിക്കുള്ളത്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവില കൃത്യമായി പാലിക്കണമെന്ന വിതരണക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. തങ്ങളുടെ കമ്പനിയോ ഉപസ്ഥാപനങ്ങളോ ഇന്ത്യയിലൊരിടത്തും നേരിട്ടോ അല്ലാതെയോ കരാര്‍ കൃഷിക്കുവേണ്ടി കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും അത്തരം പദ്ധതികളൊന്നും കമ്പനിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ ടവറുകള്‍ക്കു നേരെ നടക്കുന്ന അതിക്രമത്തിനെതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബിസിനസ് എതിരാളികളാണ് അതിക്രമത്തിനു പിന്നിലെന്നും കമ്പനി ആരോപിക്കുന്നു. ജിയോയുടെ 1,500 മൊബൈല്‍ ടവറുകളാണു പഞ്ചാബില്‍ നശിപ്പിക്കപ്പെട്ടത്. നവംബറില്‍ പഞ്ചാബിലെ ചില കര്‍ഷക സംഘടനകള്‍ റിലയന്‍സ് ഫ്രെഷ് സ്‌റ്റോറുകള്‍ പൂട്ടിച്ചിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് റിലയന്‍സിനെതിരെ പ്രതിഷേധം വ്യാപകമാകുന്നത്.

English Summary: No Plans to Enter Contract Farming, Won't Purchase Any Agricultural Land, Says Reliance Industries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com