തിരുവനന്തപുരത്ത് തോൽപ്പിച്ചതാര്?; ബിജെപിയിൽ കലാപം, രാജി; അഴിച്ചുപണി
Mail This Article
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ബിജെപിയിൽ കലാപം. കോർപറേഷനിലെ മോശം പ്രകടനത്തിന്റെ കാരണക്കാരെ ചൊല്ലിയാണ് പ്രധാനമായും പാർട്ടിക്കുള്ളിലെ പോര്. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. ചില മണ്ഡലങ്ങളിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്നു.
61 സീറ്റുകളോടെ കോർപറേഷനിൽ അധികാരത്തിൽ വരാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാൽ, പ്രവര്‍ത്തനത്തിലെ പാളിച്ചകൾ കാരണം അധികാരം നേടാതെ പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. 35 സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ ഉറച്ച സീറ്റുകളെന്നു കരുതിയ ആറ്റുകാൽ, ശ്രീവരാഹം സീറ്റുകളിൽ പാർട്ടി പരാജയപ്പെട്ടു. 11 സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടു.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി. രമേശിന്റെ പിഴവുകളാണ് തോൽവിയിലേക്കു നയിച്ചതെന്നാണ് ഉയരുന്ന ആരോപണം. രമേശും രണ്ടു ജനറൽ സെക്രട്ടറിമാരും തമ്മിൽ ഐക്യമില്ലാത്തതു പ്രശ്നം വഷളാക്കി. സെക്രട്ടറിമാർ പ്രവർത്തനത്തിൽ സജീവമായെങ്കിലും രമേശ് സജീവമായിരുന്നില്ലെന്നു ചില നേതാക്കൾ ആരോപിക്കുന്നു.
ഒരു ജനറൽ സെക്രട്ടറിയുടെ ഭാര്യയെ തോൽപിക്കണമെന്നു രമേശ് നിർദേശിക്കുന്ന ഓഡിയോ സന്ദേശവും തിരഞ്ഞെടുപ്പ് സമയത്ത് പുറത്തായിരുന്നു. സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് രമേശ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് പിൻമാറിയതെന്നും നേതാക്കൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജില്ലയിലെ പാർട്ടിയിൽ വലിയ അഴിച്ചുപണിക്കാണ് നേതൃത്വം ഒരുങ്ങുന്നത്.
English Summary : Internal conflict in BJP Thiruvananthapuram