കശ്മീരിലേക്ക് നിധിന്റെ ചായ് പേ സൈക്കിൾ യാത്ര
Mail This Article
പുണെ ∙ ഒരു സ്റ്റൗ, ഒരു വലിയ ഫ്ലാസ്ക്, ചെറിയ പാത്രം എന്നിവ പിന്നിൽ കെട്ടിവച്ച് നിധിൻ സൈക്കിൾ ചവിട്ടുകയാണ്, കശ്മീരിലേക്ക്. വൈകുന്നേരങ്ങളിൽ, എത്തുന്ന സ്ഥലത്ത് ചായ ഉണ്ടാക്കി വിൽക്കും. അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണു തുടർയാത്ര. കോവിഡും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർക്കു മുന്നിൽ മനസ്സുണ്ടെങ്കിൽ ഏതു വെല്ലുവിളിയെയും അതിജീവിക്കാമെന്ന സന്ദേശം നൽകുകയാണ് തൃശൂരിൽ നിന്നു കശ്മീരിലേക്കു സൈക്കിളിൽ പുറപ്പെട്ട നിധിൻ രവി.
ഒരു ദിവസം 200 രൂപ മുതൽ 300 രൂപ വരെ ഉണ്ടാക്കാനുള്ള ചായയെ വിൽക്കുകയുള്ളൂ. ഒരു ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്യും. പല കാരണങ്ങളും പറഞ്ഞു ജോലി ചെയ്യാതെ മാറി നിൽക്കുന്ന യുവാക്കളെ ഊർജ്വസ്വലരാക്കുക, അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ.
തൃശൂർ ജില്ലയിലെ ആമ്പല്ലൂർ കല്ലൂരിലെ കൊല്ലംകുന്ന് സ്വദേശിയാണു നിധിൻ. ഗിയർ ഇല്ലാത്ത പഴയ സൈക്കിളിലാണു യാത്ര. പുതുവർഷ പുലരിയിൽ വെറും 170 രൂപയുമായാണു യാത്ര തിരിച്ചത്. വഴിയോരത്ത് സ്വീകരണം ഒരുക്കുന്ന ഒരു സംഘടനകളിൽ നിന്നോ വ്യക്തിയിൽ നിന്നോ സഹായങ്ങൾ സ്വീകരിക്കുകയില്ലെന്നും നിധിൻ പറയുന്നു. ഫെബ്രുവരി രണ്ടാം വാരം കശ്മീരിൽ എത്താനാണ് ശ്രമം. അവിടെ നിന്ന് നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കു പോകാനും ആഗ്രഹമുണ്ട്.
പുണെയിൽ വാഗ്ദേവത മാസിക അധികൃതർ നിധിനു സ്വീകരണം നൽകി. ഹിഞ്ചേവാടി ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ നവ്‌നാഥ് ചവാൻ, എൻ. ജി.ഹരിദാസ്, കെ. വിനോദ്‌കുമാർ മാരാർ, സപ്ന വി. മാരാർ, കെ. രഞ്ജിത്, പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.
English Summary: Youth On A Cycle Trip From Kerala To Kashmir