‘ജോസഫൈന്റെ പെരുമാറ്റം ക്രൂരം; കാറും ശമ്പളവും നല്‍കി നിയമിച്ചത് എന്തിനാണ്?’
Mail This Article
കണ്ണൂർ ∙ കിടപ്പുരോഗിയായ പരാതിക്കാരിയെ നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരന്‍ ടി.പത്മനാഭന്‍. 87 വയസ്സുള്ള വൃദ്ധയെ എം.സി.ജോസഫൈൻ അധിക്ഷേപിച്ചത് വളരെ ക്രൂരമായി പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമായിരുന്നു അവരുടേതെന്നും പത്മനാഭന്‍ തുറന്നടിച്ചു.
ഗൃഹസന്ദര്‍ശനത്തിനിടെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി.ജയരാജനോടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്. ദയ പെരുമാറ്റത്തിലും മനസ്സിലും ഇല്ല. എന്തിനാണ് ജോസഫൈനെ കാറും വലിയ ശമ്പളവും നല്‍കി ഉന്നത പദവിയിൽ നിയമിച്ചതെന്നും പത്മനാഭന്‍ ചോദിച്ചു.
പരാതി കേള്‍ക്കാന്‍ മറ്റു മാര്‍ഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിനായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ ശകാരം. പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നേരിട്ടുതന്നെ ഹാജരാകണമെന്നും ജോസഫൈന്‍ പറഞ്ഞു. അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റു കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിയമ്മയ്ക്കാണു ദുര്യോഗം.
പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു ഉല്ലാസ് കുമാര്‍ പറഞ്ഞു. പരാതിക്കാരിയുടെ ബന്ധു തന്റെ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്താണെന്നു ജോസഫൈന്‍ പ്രതികരിച്ചു. ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സംശയമുണ്ട്. 89കാരിയെക്കൊണ്ട് പരാതി നല്‍കിച്ചത് തെറ്റെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.
ഒരു ലക്ഷം സ്ക്വാഡുകൾ രംഗത്ത്
സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടിക്ക് തുടക്കം. 31 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒരു ലക്ഷത്തിലേറെ സ്ക്വാഡുകളാണ് രംഗത്തുള്ളത്. ബ്രാഞ്ചടിസ്ഥാനത്തിൽ 5 മുതൽ 10 വരെ സ്ക്വാഡുകളുണ്ട്. ജനങ്ങളില്‍നിന്ന് അഭിപ്രായം സ്വരൂപിക്കുകയാണു ലക്ഷ്യം.
എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ, വികസന ക്ഷേമ പദ്ധതികൾ, തുടർ പദ്ധതികൾ, തുടർ ഭരണം തുടങ്ങിയവയെല്ലാം വിശദീകരിച്ചുള്ള വിപുലമായ പ്രചാരണമാണു നടത്തുക. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റിയും അഭിപ്രായം ആരായും. നേതാക്കൾ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
English Sumamry: T Padmanabhan slams mc josephine on her rude behaviour