ബിജെപിയെയോ മോദിയെയോ തൊടാതെ പിണറായി; രാഹുലിന് വീണ്ടും വിമര്‍ശനം
Mail This Article
തിരുവനന്തപുരം∙ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥയുടെ സമാപന ചടങ്ങിൽ ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി തുടരുകയും ചെയ്തു.
യുഡിഎഫിനെയും കോണ്‍ഗ്രസിനെയും പ്രസംഗത്തിലുടനീളം പിണറായി ഉന്നമിട്ടു. കേരളത്തിലെത്തി നടത്തിയ പരാമർശം അദ്ദേഹത്തിന് യോജിച്ചതാണോ എന്ന് രാഹുല്‍ ഗാന്ധി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുമായി ഏറ്റുമുട്ടുന്നിടത്തേക്ക് പോകാൻ എന്താണ് രാഹുലിന് മടി? എൽഡിഎഫിനെ ആക്രമിച്ചാൽ നിങ്ങൾക്ക് എന്ത് ഗുണമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം മോദിയെ രാഹുല്‍ ആക്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാഹുല്‍ ബിജെപി ഏജന്‍റിനെപ്പോലെയെന്നും പാര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു.
സിപിഎമ്മിന്‍റെ പുതിയ നീക്കത്തെ കോണ്‍ഗ്രസ് ഇന്നും പ്രതിരോധിച്ചിരുന്നു. മുഖ്യമന്ത്രി സമനില തെറ്റിയത് പോലെ സംസാരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിലപാടുകളും ജീവിതവും കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
രാഹുലിനോട് കേരളത്തിലെ ജനങ്ങൾക്കുള്ള ഇഷ്ടം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. രാഹുലിന്റെ കടൽ യാത്ര മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനാണ്. ഇന്ത്യയിലെ ഏത് രാഷട്രീയ നേതാവിന് കഴിയും ഇത്തരമൊരു യാത്ര നടത്താനെന്നും അദ്ദേഹം ചോദിച്ചു.
English Sumamry: Pinarayi Vijayan hits out at Rahul Gandhi