ADVERTISEMENT

ജമ്മു ∙ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ പ്രതിഷേധിച്ചും മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ആർക്കെതിരെയും പോരാടുമെന്നും പാർട്ടി പതാകകൾ ഉയർത്തി പ്രതിഷേധക്കാർ പറഞ്ഞു. 

‘കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനായി ആസാദിന്റെ നേതൃത്വത്തിൽ ജമ്മുവിൽ ജി-23 യോഗം ചേർന്നു. ബിജെപിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയ മോദിയെ പ്രശംസിക്കുന്നത് എങ്ങനെ സഹിക്കും? ആസാദ് നിരവധി തവണ രാജ്യസഭാംഗമായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. കോൺഗ്രസ് ഉന്നത സ്ഥാനങ്ങൾ നൽകി. കോൺഗ്രസ് ദുർബലമായിരിക്കുമ്പോൾ തന്റെ അനുഭവ സമ്പത്ത് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാനാണ് ഉപയോഗിക്കേണ്ടിയിരുന്നത്’– പ്രതിഷേധത്തിനിടെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

കോൺഗ്രസ് ദുർബലമാകുന്നുവെന്നു ജമ്മുവിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ, ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പുകഴ്ത്തിയിരുന്നു. പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ടു ജനങ്ങൾ പഠിക്കണമെന്നും ഗുജ്ജർ സമുദായത്തിന്റെ സമ്മേളനത്തിൽ ആസാദ് പറഞ്ഞു. ‘സ്വന്തം വേരുകൾ മറക്കാത്തയാളാണു മോദി. ചായവിൽപനക്കാരനെന്ന് അദ്ദേഹം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നു. മോദിയുമായി തനിക്കു രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം വിനയമുള്ള വ്യക്തിയാണ്’– ആസാദ് പറഞ്ഞു.

Ghulam Nabi Azad
ഗുലാം നബി ആസാദ്

വിവിധ വിഷയങ്ങളിൽ മോദിയെ രാഹുൽ ഗാന്ധി നിരന്തരം കടന്നാക്രമിക്കുന്നതിനിടെയാണ് ആസാദിന്റെ പരാമർശം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻപ് സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളെ (ജി–23) നയിച്ചത് ആസാദ് ആയിരുന്നു. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, രാജ് ബബ്ബർ തുടങ്ങിയവരും ആസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്.

‌English Summary: Congress workers burn effigy of Ghulam Nabi Azad for praising Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com