ADVERTISEMENT

മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ചത് തങ്ങളെല്ലെന്ന് ജയ്ഷ്-ഉൽ-ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്തം  ഏറ്റെടുക്കുന്നതായി സമൂഹമാധ്യമമായ ടെലഗ്രാമിൽ ജയ്ഷ്-ഉൽ-ഹിന്ദിന്റെ പേരിൽ കഴിഞ്ഞ ദിവസം കുറിപ്പു പോസ്റ്റ് ചെയ്തിരുന്നു. അതു വലിയ വാർത്തയായതിനു പിന്നാലെ അതേ അക്കൗണ്ടിൽ നിന്നു തന്നെയാണ് തിരുത്തും വന്നത്.     

കഴിഞ്ഞ ദിവസം വന്ന സന്ദേശം തങ്ങളുടേതല്ലെന്നും മോർഫ് ചെയ്ത് വ്യാജ പ്രസ്താവന തയാറാക്കിയ ഇന്ത്യൻ ഏജൻസികളുടെ നടപടിയെ അപലപിക്കുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നു. തീവ്രവാദി ബന്ധം സംബന്ധിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെയാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.  

‘അംബാനിയുടെ വസതിക്കു മുന്നിൽ വാഹനം ഉപേക്ഷിച്ച സഹോദരൻ സുരക്ഷിതമായി തിരിച്ചെത്തി. ഇത് ട്രെയിലർ മാത്രമാണ്. കൂടുതൽ വലുത് വരാനിരിക്കുന്നതേയുള്ളൂ’ - ജയ്ഷ്-ഉൽ-ഹിന്ദ്  സന്ദേശത്തിൽ പറയുന്നു. പണം കൈമാറാനും ആവശ്യപ്പെട്ടിരുന്നു. 

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ മുകേഷ് അംബാനിയുടെ മക്കളുടെ കാറുകളിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം  ഇടിച്ചുകയറ്റുമെന്നും ഭീഷണി മുഴക്കിയിരുന്നു. നേരത്തെ, ന്യൂഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തവും ജയ്ഷ്-ഉൽ-ഹിന്ദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യമാണ് പിന്നീടു നിഷേധിച്ചത്.

വ്യാഴാഴ്ചയാണ് അംബാനിയുടെ വസതിയിൽ നിന്ന് 600 മീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തിയത്. പരിശോധനയി‍ൽ 20 ജലറ്റിൻ സ്റ്റിക്കുകളും  ഭീഷണിക്കത്തും  കണ്ടെടുത്തു.

English Summary: Message links Jaish-ul-Hind to Ambani scare, denial follows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com