‘കേന്ദ്രമന്ത്രിയുടെ രാഷ്ട്രീയ താൽപര്യം’; ഇഡിക്കെതിരെ മുഖ്യമന്ത്രിയുടെ പരാതി
Mail This Article
തിരുവനന്തപുരം ∙ കിഫ്ബിക്കെതിരെയുള്ള അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചുവരുത്തുന്നതെന്ന് പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.
ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണ്. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണം. ബിജെപി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. അന്വേഷണ കാര്യത്തിൽ ഇഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്. നിർമല നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇഡി പ്രവർത്തിക്കുന്നത്.
ഒരു കേസിൽ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാൽ ഇവിടെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത്. മാർച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോർട്ട് ചെയ്തത് കിഫ്ബി സിഇഒയ്ക്ക് സമൻസ് നൽകി എന്നാണ്. എന്നാൽ ഇതുവരെ അദ്ദേഹത്തിന് ഇത്തരത്തിൽ സമൻസ് ലഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർത്തി നൽകുന്നത്. ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ. അന്വേഷണ ഏജൻസികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary : CM Pinarayi Vijayan wrote letter to Chief Election Commissioner against ED