മട്ടന്നൂർ മണ്ഡലം ലഭിച്ചാൽ ഇപി വീണ്ടും അങ്കത്തിനിറങ്ങിയേക്കും; മാറുന്ന നിലപാടുകൾ
Mail This Article
കണ്ണൂർ∙ മട്ടന്നൂർ മണ്ഡലം ലഭിച്ചാൽ മന്ത്രി ഇ.പി. ജയരാജൻ വീണ്ടും നിയമസഭയിലേക്ക് അങ്കത്തിനിറങ്ങുമെന്ന് സൂചന. കെ.കെ. ശൈലജയെ മട്ടന്നൂരിലേക്ക് പരിഗണിച്ചതോടെയാണ് മത്സരിക്കാനില്ലെന്ന നിലപാട് ജയരാജൻ സ്വീകരിച്ചത്. പാർട്ടി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
മന്ത്രി കെ.കെ. ശൈലജയ്ക്ക് കണ്ണൂർ ജില്ലയിൽ സുരക്ഷിത മണ്ഡലമൊരുക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര കമ്മിറ്റി അംഗത്തെ മട്ടന്നൂരിൽ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശം നൽകിയത്. ഇ.പി. ജയരാജൻ മത്സരത്തിനിറങ്ങുമെങ്കിൽ കല്യാശേരി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ മുന്നിൽ കണ്ടിരുന്നു. ഈ മണ്ഡലം കമ്മിറ്റികൾക്ക് ജയരാജൻ വരുന്നതിനോട് അനുകൂല സമീപനവുമായിരുന്നു.
എന്നാൽ മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ മൽസരിക്കേണ്ടെന്ന നിലപാടിൽ ജയരാജൻ ഉറച്ചു നിന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ് ലക്ഷ്യം. നിലവിലെ സൂചനകൾ അനുസരിച്ച് ഇ.പി.ജയരാജന്റേയും കെ.കെ.ശൈലജയുടേയും കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം കൂടുതൽ ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനത്തിലെത്തും.
കെ.കെ.ശൈലജയെ പേരാവൂർ മണ്ഡലത്തിലേയ്ക്ക് പരിഗണിക്കണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും 2011ൽ പരാജയപ്പെട്ട പേരാവൂരിൽ മത്സരിക്കുന്നതിനോട് ആരോഗ്യ മന്ത്രിക്കു താൽപര്യമില്ലെന്നാണ് സൂചന. ലോകസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പരാജയപ്പെട്ട മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ പോരിനിറങ്ങുന്ന കാര്യവും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കും.
English Summary: EP Jayarajan demands Mattannur, otherwise will not contest this time