അടുത്ത അനുയായിക്കു പിന്നാലെ പാർട്ടി സ്ഥാനാർഥിയും ബിജെപിയിൽ: മമതയ്ക്ക് തിരിച്ചടി
Mail This Article
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചാം വട്ടവും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മമത ബാനർജിയുടെ അടുത്ത അനുയായി സോനാലി ഗുഹ തൃണമൂൽ വിട്ടതിനു തൊട്ടുപിന്നാലെ പാർട്ടിയെ ഞെട്ടിച്ച് വീണ്ടും രാജി. പാർട്ടിയുടെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥി സരള മുർമു ആണ് നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിലെത്തിയത്.
മാൾഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനായിരുന്നു സരള മുർമുവിന് താത്പര്യമെങ്കിലും ഹബിബ്പുർ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തനിക്കൊപ്പം പാർട്ടി വിട്ട 14 പേരും തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്നു അവർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
സരള മുർമു പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ പ്രദീപ് ബക്ഷെയെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച തൃണമൂൽ അനാരോഗ്യം മൂലം സരള മുർമുവിനെ നീക്കിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു.
നാലുവട്ടവും പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച സോനാലി ഗുഹയെ ഇത്തവണ മത്സര രംഗത്തുനിന്ന് പാർട്ടി മാറ്റി നിർത്താൻ തീരുമാനിച്ചതോടെയാണ് പാർട്ടി വിടാൻ സോനാലി തീരുമാനിച്ചത്. ദൈവം ദീദിക്ക് നല്ല ബുദ്ധി കൊടുക്കണ്ടെയെന്ന് താൻ പ്രാർഥിക്കുന്നുവെന്നും മാന്യമായ പദവി ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാർട്ടി വിട്ടതിനുശേഷം സോനാലി മാധ്യമങ്ങളോട് പ്രതികരിച്ചു.
English Summary: TMC Candidate from Habibpur Sarala Murmu to Join BJP as Desertion Marks a New Trend in Bengal Polls