റഫാൽ ഇടപാടിലെ ക്രമക്കേട്; ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു
Mail This Article
ന്യൂഡല്‍ഹി∙ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് 2021 ഏപ്രിൽ മുതൽ ഫ്രഞ്ച് വെബ്സൈറ്റിൽ തുടർച്ചയായി റിപ്പോർട്ടുകൾ വന്നിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് വിമാനങ്ങൾക്ക് 526 കോടി രൂപ വീതം നൽകാനായിരുന്നു നീക്കം. എന്നാൽ 2016ൽ അത് 1,670 കോടിയായി ഉയർത്തി. സങ്കേതിക വിദ്യ അടക്കം കൈമാറുന്നതിന് നേരത്തെ കരാർ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
59,000 കോടി രൂപയ്ക്ക് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. സര്‍ക്കാരുകള്‍ തമ്മിലായിരുന്നു കരാര്‍. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല എന്നീ ആരോപണങ്ങളാണ് ഇന്ത്യയിൽ ഉയർന്നത്. ഇന്ത്യയില്‍ കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താനായില്ല.
English Summary: Investigation opens on Rafale deal in France