ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ആദ്യം താമര വിരിഞ്ഞ നേമം മണ്ഡലത്തിൽ ഒ.രാജഗോപാൽ മാറി കുമ്മനം രാജശേഖരൻ വന്നേക്കും. ബിജെപിയിലെ രണ്ടു ‘രാജേട്ടൻ’മാരും നേമത്തിനു ചേരുമെന്ന പ്രതീക്ഷയിലാണ്, 91 വയസ്സിലെത്തിയ എത്തിയ ഒ. രാജഗോപാലിനു പകരം കുമ്മനത്തെ ഇറക്കുന്നത്. ‘പരിവാർ മാൻ’ എന്നറിയപ്പെടുന്ന കുമ്മനത്തിനു തിരുവനന്തപുരത്തെ ആർഎസ്എസിന്റെ സംഘടനാ ഘടനയും തുണ നിൽക്കും. 

നേമത്തു തോൽക്കുന്നത് വൻ ശ്രദ്ധ നേടുമെന്നതുകൊണ്ടു കാര്യമായ നോട്ടവും ജാഗ്രതയും പാർട്ടി തുടങ്ങിക്കഴിഞ്ഞു. നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നിലനിർത്തിയെന്നതാണ് ആശ്വാസം. 

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽപ്പെടുന്ന നേമം ഉൾപ്പെടെ 4 മണ്ഡലങ്ങളിലും ബിജെപി നിലമൊരുക്കലിലാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, മണ്ഡലങ്ങളിലും ശ്രമിച്ചാൽ കൂടെ വരുമെന്നു കരുതുന്ന കാട്ടാക്കടയിലും പാർട്ടിയുടെ മുൻനിര താരങ്ങൾ ഇറങ്ങും. നടൻ സുരേഷ് ഗോപി എംപി, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളാണു മുന്നിലുള്ളത്. മുൻനിരക്കാർ തന്നെ ഇറങ്ങണം എന്ന അഭിപ്രായം ആർഎസ്എസും മുന്നോട്ടു വച്ചിട്ടുമുണ്ട്. 

സ്ഥാനാർഥിയാണോ എന്നു ചോദിച്ചാൽ കുമ്മനം ചിരിച്ചു തോളിൽ തട്ടി മാറുമെങ്കിലും നേമത്തു വീടും ഓഫിസുമൊക്കെയായി അദ്ദേഹമുണ്ട്. ശബരിമലയുടെയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ഒക്കെ കാര്യങ്ങൾക്കുള്ള ഓഫിസാണ് നേമത്തെന്നും താമസം ബിജെപി കാര്യാലയത്തിലാണെന്നുമാണു മറുപടി. ബിജെപി എല്ലാ മണ്ഡലത്തിലും നമോ സേവാ കേന്ദ്രങ്ങൾ തുറക്കുകയാണ്. കേന്ദ്ര പദ്ധതികളുടെ ഹെൽപ് ഡെസ്കായി ഇവ പ്രവർത്തിക്കും. മണ്ഡലം തലത്തിലെ ഒരുക്കത്തിനു 2 ദിവസത്തെ ചിന്തൻ ശിബിരവും നടക്കുന്നു. 

ഘടകകക്ഷിക്കായി യുഡിഎഫ് നൽകിയിരുന്ന നേമത്ത് ഇക്കുറി കോൺഗ്രസ് തന്നെ മത്സരിക്കും. താമരയെ അകറ്റി നിർത്തുമെന്ന വാശിയിലാണ് സിപിഎമ്മും. 

English Summary: BJP preparations for contesting in contesting constituencies in trivandrum district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com