പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
Mail This Article
കോട്ടയം ∙ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു. കളത്തിപ്പടി ചെമ്പോല – കടത്തുകടവ് റോഡിനു സമീപം കൊച്ചുപറമ്പിൽ വീട്ടിൽ ജീന ജോസ് (അമ്മു – 19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് ആയിരുന്നു അപകടം. കൊച്ചുപറമ്പിൽ ജോസ് – പരേതയായ ജയമോൾ ദമ്പതികളുടെ മകളാണ് മരിച്ച അമ്മു.
സംഭവസമയത്ത് അമ്മു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹോട്ടൽ തൊഴിലാളിയായ പിതാവ് ജോസ് ജോലിക്കു പോയിരുന്നു. സഹോദരൻ ജിതിനും ഭാര്യയും പുറത്തേക്കു പോയി അരമണിക്കൂറിനു ശേഷമാണ് അമ്മുവിനു പൊള്ളലേറ്റത്.
തീ ആളുന്നതു കണ്ട നാട്ടുകാർ ഉടൻ വാർഡ് അംഗത്തെ വിവരമറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും എത്തി. ഇവർ ചേർന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രി ഒൻപതോടെ മരിച്ചു. തെള്ളകത്തെ സ്ഥാപനത്തിൽ എൻഡോസ്കോപ്പി വിദ്യാർഥിനിയാണ്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. അടുപ്പിൽ നിന്നു തീ പടർന്നതാകാം എന്നു പ്രാഥമികാന്വേഷണത്തിൽ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Content Highlights: 19 year old girl dies