കുട്ടനാടും മുട്ടനാടും വേണ്ട, പാലാ മതിയെന്ന് കാപ്പൻ; പാലാ വിലപ്പെട്ടതാണെന്ന് ജോസ് കെ. മാണിയും
Mail This Article
കോട്ടയം ∙ കുട്ടനാടും മുട്ടനാടും വേണ്ട. നീന്തലും അറിയില്ല. പാലാ മാത്രം മതിയെന്നു മാണി സി. കാപ്പൻ എംഎൽഎ. 27നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും ശരദ് പവാർ വിളിച്ചാൽ ഉടൻ മുംബൈയിലേക്കു പോകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാലായ്ക്കു പകരം എൻസിപിയുടെ തന്നെ മറ്റൊരു സിറ്റിങ് സീറ്റായ കുട്ടനാട് നൽകി മാണി സി. കാപ്പനെ അനുനയിപ്പിക്കാനുള്ള എൽഡിഎഫിലെ നീക്കത്തെപ്പറ്റിയായിരുന്നു മാണി സി. കാപ്പന്റെ ഈ പ്രതികരണം.
കേരള കോൺഗ്രസി(എം)നു സ്വാധീനമുള്ള കുട്ടനാട്ടിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന നിർദേശം കേരള കോൺഗ്രസും മുന്നോട്ടുവച്ചെങ്കിലും കാപ്പൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പാലായും കുട്ടനാടും എൻസിപിയുടെ സിറ്റിങ് സീറ്റുകളായ സാഹചര്യത്തിൽ മണ്ഡലം മാറി മത്സരിക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്നും കാപ്പൻ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട ജോസ് കെ. മാണിയും പാലാ സീറ്റ് സംബന്ധിച്ച അവകാശവാദം ഉന്നയിച്ചു. പാലാ സീറ്റ് കേരള കോൺഗ്രസി(എം)നു വിലപ്പെട്ടതാണെന്നാണു ജോസ് കെ. മാണി പറഞ്ഞത്.
English Summary: Mani C Kappan in Pala Assembly Seat