അനുനയ പാതയിൽ കെ.വി.തോമസ്; വർക്കിങ് പ്രസിഡന്റായേക്കും
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസുമായി ഇടഞ്ഞു നിന്ന മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് അനുനയപ്പെട്ടു; അദ്ദേഹത്തിന് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവി ലഭിക്കാൻ സാധ്യത. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചതിനെ തുടർന്നു തലസ്ഥാനത്ത് എത്തിയ കെ.വി.തോമസ് നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ‘ഇന്ദിരാ ഭവനിൽ’എത്തി കണ്ടു. ഉപാധികളില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും ചർച്ചയ്ക്കു ശേഷം തോമസ് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടശേഷം തനിക്കു നീതി ലഭിച്ചില്ലെന്നു നേതാക്കളോടു തോമസ് പറഞ്ഞു. തന്റെ സീനിയോറിറ്റി കണക്കിലെടുത്തു പാർട്ടിയിൽ ഒരു പദവിയാണ് അഭ്യർഥിച്ചത്. ഒടുവിൽ ബോധപൂർവം അവഹേളിക്കുന്നു എന്നു തോന്നിയതോടെയാണു വാർത്താ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. സിപിഎമ്മിലേക്കു പോകുമെന്നു താൻ ആരോടും പറഞ്ഞിട്ടില്ല. സിപിഎം നേതാക്കളുമായി രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല. സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചതോടെ എല്ലാ പ്രശ്നവും തീർന്നു.
നേരത്തേ അദ്ദേഹത്തെ പരിഗണിച്ച വർക്കിങ് പ്രസിഡന്റ് പദവി നൽകാമെന്ന സൂചന നേതാക്കൾ നൽകി. കോൺഗ്രസ് അധ്യക്ഷയുടെ നിർദേശാനുസരണം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. നിയമസഭാ സീറ്റിനായി തോമസ് നിർബന്ധം പിടിച്ചില്ലെന്നും അറിയുന്നു. തന്റെ മകൾക്കായി സീറ്റ് ചോദിക്കാൻ പോകുന്നു എന്ന പ്രചാരണം അദ്ദേഹം തള്ളി.
English Summary: KV Thomas May Become KPCC Working President