തർക്കത്തിനില്ല; കോടതി പറഞ്ഞാൽ കാടും വിട്ടുകൊടുക്കാം: വനംവകുപ്പ്
Mail This Article
കോഴിക്കോട്∙ പരിസ്ഥിതി ദുർബല പ്രദേശമാക്കി (ഇഎഫ്എൽ) ഏറ്റെടുത്ത വനഭൂമി ഉടമയ്ക്കു തിരികെ കൊടുക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിൽ അംഗീകരിക്കാൻ വനം വകുപ്പ്. വിവിധ കോടതികളിൽ 20 വർഷത്തിലേറെയായി നടക്കുന്ന പല കേസുകളിലും അപ്പീലിനോ പുനഃപരിശോധനയ്ക്കോ പോയിട്ട് കാര്യമില്ലെന്നും ഭൂമി വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നുമുള്ള നിയമോപദേശത്തെ തുടർന്നാണു തീരുമാനം. എതിർ വിധികൾ വരുന്ന കേസുകളിൽ നഷ്ടപരിഹാരം കൊടുത്ത് സെക്ഷൻ 4 പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടെന്നും വനം വകുപ്പിൽ ധാരണയായി.
തുഷാരഗിരി വെള്ളച്ചാട്ടത്തോടു ചേർന്ന 24 ഏക്കർ വനഭൂമി ഉടമകൾക്കു വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു ചർച്ചകൾ നടന്നത്. ഈ ഉത്തരവിൽ എന്തു നടപടി സ്വീകരിക്കണമെന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സർക്കാരിനോടു ചോദിച്ചിരുന്നു.
2000ൽ നഷ്ടപരിഹാരമൊന്നും നൽകാതെയാണ് അവിടെ നിന്ന് ഉടമകളെ ഇറക്കിവിട്ടിരുന്നത്. കവുങ്ങ് ഉൾപ്പെടെ പതിറ്റാണ്ടുകൾ വളർച്ചയുള്ള വിളകൾ അവിടെയുണ്ടെന്നു ട്രൈബ്യൂണലിന്റെയും ഹൈക്കോടതി കമ്മിഷന്റെയും പരിശോധനയിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. അതു ശരിവച്ചുകൊണ്ടാണു ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും ഉടമകൾക്ക് അനുകൂല വിധി നൽകിയത്.
Content Highlights: Forest dept to follow SC order on land acquisition