ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലാതല ചർച്ചകൾ പൂർത്തിയായതോടെ സിപിഎം അന്തിമ സ്ഥാനാർഥിനിർണയത്തിലേക്ക്. ഇന്നും നാളെയും സംസ്ഥാന നേതൃയോഗങ്ങൾ ചേരും. 10ന് എൽഡിഎഫ് പട്ടിക പുറത്തിറക്കിയേക്കും.

തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു തയാറാക്കിയത്. തൃശൂരിലെ പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും കോഴിക്കോട്ടെ പട്ടികയിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസുമുണ്ട്.

∙ തൃശൂർ

മന്ത്രി എ.സി.മൊയ്തീൻ വീണ്ടും കുന്നംകുളത്തു മത്സരിക്കും. ടേം നിബന്ധന കാരണം പുതുക്കാട് പട്ടികയിൽനിന്നു സിറ്റിങ് എംഎൽഎ മന്ത്രി സി.രവീന്ദ്രനാഥിനെ ഒഴിവാക്കി. പകരം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രൻ മത്സരിക്കും.

ഗുരുവായൂരിൽ കെ.വി. അബ്ദുൽ ഖാദറിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ നിർദേശിച്ചു.

വടക്കാഞ്ചേരിയിൽ പുഴയ്ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിക്കും.

ചാലക്കുടി: ബി.ഡി.ദേവസി, ഇരിങ്ങാലക്കുട: കെ.ആർ. വിജയ, ചേലക്കര: സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപ്, മണലൂർ: സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലി

∙ കോട്ടയം

ഏറ്റുമാനൂരിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.അനിൽ കുമാർ കോട്ടയത്തും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് പുതുപ്പള്ളിയിലും പട്ടികയിൽ ഇടം തേടി.

രണ്ടു ടേം കഴിഞ്ഞ സുരേഷ് കുറുപ്പിന്റെയും വാസവന്റെയും സ്ഥാനാർഥിത്വത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും. പൂഞ്ഞാർ സിപിഎം ഏറ്റെടുക്കണമെന്നു യോഗം നിർദേശിച്ചു.

∙ കോഴിക്കോട്

കോഴിക്കോട് നോർത്തിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സംവിധായകൻ രഞ്ജിത്തിനെ ജില്ലാ സെക്രട്ടേറിയറ്റ് തഴഞ്ഞു. ര‍ഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലയിൽനിന്നുള്ള 3 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.

ജില്ലാ സെക്രട്ടേറിയറ്റ് എ. പ്രദീപ്കുമാറിന്റെ പേരു വീണ്ടും നിർദേശിച്ചു. പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനെയും കൊയിലാണ്ടിയിൽ 2 ടേം പൂർത്തിയാക്കിയ കെ.ദാസനെയും വീണ്ടും പരിഗണിക്കാനാണ് ശുപാർശ. കൊയിലാണ്ടിയിൽ എം.മെഹബൂബ്, പി.സതീദേവി എന്നിവരുടെ പേരുകളുമുണ്ട്. 

ബേപ്പൂരിൽ വി.കെ.സി. മമ്മദ് കോയയ്ക്കു പകരം ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് വരും. 

തിരുവമ്പാടി: ഗിരീഷ് ജോൺ, ബാലുശ്ശേരി: കെ.എം.സച്ചിൻദേവ്, ഇ.രമേശ് ബാബു. കഴിഞ്ഞ വട്ടം ഇടതുസ്വതന്ത്രർ വിജയിച്ച കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിൽ ഇക്കുറിയും സിറ്റിങ് എംഎൽഎമാരായ പി.ടി.എ.റഹീമിനെയും കാരാട്ട് റസാഖിനെയും മത്സരിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു നൽകിയേക്കും

∙ തിരുവനന്തപുരം

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം 7 സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. 2 ടേം നിബന്ധന പൂ ‍ർത്തിയാക്കിയ ബി.സത്യനെ (ആറ്റിങ്ങൽ) ഒഴിവാക്കി.

കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ, വർക്കല: വി.ജോയി, വാമനപുരം: ഡി.കെ. മുരളി, വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത്, പാറശാല: സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട: ഐ.ബി.സതീഷ്, നെയ്യാറ്റിൻകര: കെ.ആൻസലൻ എന്നീ സിറ്റിങ് എംഎൽഎമാരാണു വീണ്ടും മത്സരിക്കുന്നത്. നേമത്ത് വി.ശിവൻകുട്ടിക്കു വീണ്ടും സീറ്റ് നൽകും. അരുവിക്കര: ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ വി.കെ. മധു, ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക് പ്രസിഡന്റ് ഒ.എസ്. അംബിക കുമാരി.

വഴങ്ങാതെ സിപിഐ, കേരള കോൺഗ്രസ്

ചങ്ങനാശേരിക്കു പകരം പൂഞ്ഞാറോ കോട്ടയമോ കിട്ടിയാൽ വഴങ്ങുമെന്ന പ്രചാരണം സിപിഐ നിഷേധിച്ചു.

കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റെന്ന നിലയിൽ ഏറ്റുമാനൂർ വിട്ടുകൊടുക്കാമെന്നും പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി എന്നിവ വേണമെന്നുമാണ് കേരള കോൺഗ്രസ് (എം) നിലപാട്. മൊത്തം 13 സീറ്റ് എന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുന്നു.

കാഞ്ഞിരപ്പള്ളി കൂടാതെ കണ്ണൂരിലെ ഇരിക്കൂർ, മലപ്പുറത്തെ 2 സീറ്റുകൾ എന്നിവ വിട്ടുകൊടുക്കാനുള്ള സന്നദ്ധത സിപിഐ അറിയിച്ചു. ആകെ 24 സീറ്റിലാകും മത്സരിക്കുക.

ഭാര്യ മത്സരിക്കുമെന്നത് ചിലരുടെ തിരക്കഥ: മന്ത്രി ബാലൻ

പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരിൽ മത്സരിക്കുമെന്ന പ്രചാരണം അസംബന്ധവും ചിലരുടെ തിരക്കഥയുടെ ഭാഗവുമെന്നു മന്ത്രി എ.കെ.ബാലൻ. ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യാത്ത പേരു പ്രചരിപ്പിച്ചതിനു പിന്നിലുള്ള ചിലരുടെ അജൻഡയെക്കുറിച്ചു പിന്നീടു പറയാം. സ്ഥാനാർഥികളെക്കുറിച്ചു പ്രാഥമിക കൂടിയാലേ‍ാചന മാത്രമാണു നടന്നത്. അതിൽ വരാത്ത പേര് ആവർത്തിച്ചു പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ട്.

ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള മറുപക്ഷത്തിന്റെ നീക്കങ്ങളുടെ ഭാഗമായി ഓരേ‍ാ ദിവസവും ഉണ്ടാക്കുന്ന കഥകളിലൊന്നാണു തരൂരിലെ സ്ഥാനാർ‌ഥിയെക്കുറിച്ചുള്ളത് – ബാലൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com