നീതിയാത്രയുമായി വാളയാറിലെ അമ്മ
Mail This Article
പാലക്കാട് ∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ നീതി തേടി കാസർകോട് മുതൽ പാറശാല വരെ നീതിയാത്രയുമായി കുട്ടികളുടെ അമ്മ. 9നു കാസർകോട്ടെ ഒപ്പുമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ജാഥ ഏപ്രിൽ 4നു പാലക്കാട്ടു സമാപിക്കും.
കേസിൽ തുടരന്വേഷണമല്ല പുനരന്വേഷണമാണു വേണ്ടതെന്ന് അമ്മ ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്കു വിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ പൊലീസ് അന്വേഷണം നിർത്തിവയ്ക്കണമെന്ന് അവർ പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാനും ശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാനുമാണു നിലവിലെ പൊലീസ് അന്വേഷണമെന്നു വാളയാർ നീതി സമരസമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ വി.എം. മാർസൻ എന്നിവർ ആരോപിച്ചു.
അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തിരുന്നു. ‘സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണു ഭരണം’ എന്ന മുദ്രാവാക്യം ഉയർത്തിയാണു നീതിയാത്രയെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
English Summary: Walayar case followup