തൃപ്പൂണിത്തുറ ഫലം: സിപിഎം കോടതിയിലേക്ക്
Mail This Article
കൊച്ചി ∙ തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പു ഫലം കോടതിയിലേക്ക്. ശബരിമല ഐതിഹ്യം സംബന്ധിച്ചു എം. സ്വരാജ് നടത്തിയതായി പറയുന്ന പ്രസംഗം യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിഡിയോയുടെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്യാനാണു സിപിഎം തീരുമാനം.
ബാലറ്റ് വോട്ടുകളിൽ 1071 വോട്ടുകൾ എണ്ണാതിരുന്നതും ചോദ്യം ചെയ്യും. ബാലറ്റ് കവറിൽ സീൽ ഇല്ലെന്ന കാരണത്താലാണ് ഇൗ വോട്ടുകൾ നിരസിച്ചത്.
വോട്ടെണ്ണൽ വേളയിൽ ഇൗ വോട്ടുകൾ എണ്ണണമെന്നു എം. സ്വരാജിന്റെ കൗണ്ടിങ് ഏജന്റുമാർ ആവശ്യപ്പെട്ടെങ്കിലും അതു നിരാകരിക്കപ്പെട്ടു. സീൽ വയ്ക്കേണ്ടതു പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അവർ വരുത്തിയ വീഴ്ച സ്ഥാനാർഥിയുടെ ജയത്തെ ബാധിക്കരുതെന്നുമാണു സിപിഎം വാദം.
തൃപ്പൂണിത്തുറ: മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്ന് കെ. ബാബു
തൃപ്പൂണിത്തുറ ∙ യുഡിഎഫ് സ്ഥാനാർഥിയായ താൻ ജയിച്ചതു ബിജെപിയുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു വസ്തുതകളുടെ പിൻബലമില്ലന്നും അതു തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും കെ.ബാബു.
2016ൽ ബിജെപിക്കു ലഭിച്ചത് 29,843 വോട്ടായിരുന്നു. അന്നത്തെ രാഷ്ടീയ കാലാവസ്ഥയും സ്ഥാനാർഥിയുടെ പൊതു സ്വീകാര്യതയും അന്ന് ബിജെപിക്കു തുണയായതായും ബാബു പറഞ്ഞു.