ട്രെയിനിലെ ആക്രമണം: തെളിവെടുപ്പ് ഇന്ന്
Mail This Article
മുളന്തുരുത്തി (കൊച്ചി) ∙ ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രതി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടനെ ഇന്നു സംഭവസ്ഥലത്തെത്തിച്ചു തെളിവെടുക്കും.
മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും പ്രതിയെ എത്തിച്ചായിരിക്കും തെളിവെടുപ്പ്. അപസ്മാരം ഉണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. യുവതിയിൽ നിന്നു പ്രതി കവർന്ന സ്വർണാഭരണവും ബാഗും എന്തു ചെയ്തെന്നും കണ്ടെത്തേണ്ടതുണ്ട്.
ട്രെയിനിൽ ഉറക്കത്തിനിടയിൽ ആഭരണങ്ങൾ മറ്റാരോ തട്ടിയെടുത്തെന്നാണു ബാബുക്കുട്ടൻ പറയുന്നത്. എന്നാൽ അന്വേഷണ സംഘം ഇതു വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ 28നു ഗുരുവായൂർ-പുനലൂർ എക്സ്പ്രസിലാണു മുളന്തുരുത്തി സ്നേഹനഗർ സ്വദേശി ആശ കവർച്ചയ്ക്കും അക്രമത്തിനും ഇരയായത്.
അക്രമത്തിനിടെ രക്ഷപ്പെടാനായി ട്രെയിനിൽ നിന്നു ചാടി പരുക്കേറ്റ ആശ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്.ബാബുക്കുട്ടനെ ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാറിൽ നിന്നാണു പിടികൂടിയത്.
English Summary: Train theft case, investigation