ഭർത്താവിനെ തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ
Mail This Article
കുമരനല്ലൂർ (പാലക്കാട്) ∙ മലമൽക്കാവിൽ മനോദൗർബല്യമുള്ളയാളുടെ മരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തി. ഭാര്യ കസ്റ്റഡിയിൽ. തിങ്കളാഴ്ച പുലർച്ചെയാണു പുളിക്കൽ സിദ്ദീഖ് (58) മരിച്ച വിവരം വീട്ടുകാർ നാട്ടുകാരെ അറിയിച്ചത്.
സംസ്കാരച്ചടങ്ങുകൾക്കു ബന്ധുക്കൾ കാട്ടിയ തിടുക്കം നാട്ടുകാരിൽ സംശയമുണ്ടാക്കി. തുടർന്നു തൃത്താല പൊലീസിനെ വിവരം അറിയിച്ചു. കബറടക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി.
രാത്രി തന്നെ ഷൊർണൂർ ഡിവൈഎസ്പി ഹരിദാസ്, തൃത്താല ഇൻസ്പെക്ടർ സി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മലമൽക്കാവിലെത്തി ഫാത്തിമയെ (45) ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോദൗർബല്യമുള്ള ഭർത്താവുമൊത്തു തുടർജീവിതം സാധ്യമാകാത്തതാണു കൊലപാതകത്തിനു പ്രേരണയെന്നാണ് ഇവർ നൽകിയ മൊഴി.
സിദ്ദീഖിനെ വീടിന്റെ മുൻവശത്തു കിടത്താൻ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയിൽ കയറി നിന്നപ്പോൾ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു ഫാത്തിമ നൽകിയ മൊഴി. പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. എന്നാൽ, മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
English Summary: Wife in custody in husband death case