2 പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
Mail This Article
പയ്യോളി (കോഴിക്കോട്) ∙ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയതിനു ശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരാണു മരിച്ചത്.
സുമേഷ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ വിവരം അറിഞ്ഞ്, സഹോദരൻ വീട്ടിലെത്തിയപ്പോഴാണു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 4 വർഷം മുൻപു മരിച്ച ഇവരുടെ അമ്മ സ്വപ്നയുടെ ഫോട്ടോയും ‘ഭാര്യയുടെ അടുത്തേക്ക് പോകുന്നു’ എന്ന സുമേഷിന്റെ കുറിപ്പും സമീപം ഉണ്ടായിരുന്നു. കുട്ടികൾക്കു വിഷം നൽകി കൊലപ്പെടുത്തിയതാണെന്നാണു പൊലീസിന്റെ പ്രാഥമികനിഗമനം. പ്രവാസിയായിരുന്ന സുമേഷ് കോവിഡ് കാലത്താണു നാട്ടിൽ തിരിച്ചെത്തിയത്. കോവിഡ് ബാധിച്ചു ഭാര്യ മരിച്ചതോടെ മാനസിക ബുദ്ധിമുട്ടിലായിരുന്നു.
മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും.
ഗോപിക തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും ജ്യോതിക അയനിക്കാട് അയ്യപ്പൻകാവ് യുപി സ്കൂൾ വിദ്യാർഥിനിയുമാണ്.