ഡോ.രമ കേസ്: സർക്കാരിന് ഹൈക്കോടതിയുടെ നിശിത വിമർശനം; വകുപ്പുതല അച്ചടക്കനടപടികൾ റദ്ദാക്കി
Mail This Article
കൊച്ചി ∙ കാസർകോട് ഗവൺമെന്റ് കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം.രമയ്ക്കെതിരെ സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അച്ചടക്കനടപടികൾ ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ഏകപക്ഷീയമാണെന്നും നടപടികളിൽ ബാഹ്യ ഇടപെടലും താൽപര്യങ്ങളും വ്യക്തമാണെന്നുമുള്ള രമയുടെ വാദം അംഗീകരിച്ചാണു നടപടി.
വ്യാജ ആരോപണങ്ങളുന്നയിച്ച് തന്നെ പ്രിൻസിപ്പലിന്റെ ചുമതലയിൽനിന്നു നീക്കി സ്ഥലം മാറ്റുകയും വിദ്യാർഥിസംഘടനയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഡോ.രമ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അച്ചടക്കനടപടിയുടെ ഭാഗമായി നൽകിയ കുറ്റപത്രങ്ങളും കോടതി റദ്ദാക്കി. മാർച്ച് 31 നു വിരമിക്കുന്നതിന് ഏതാനും ദിവസം മുൻപും കുറ്റപത്രം നൽകിയിരുന്നു.
കോളജിലെ ലഹരിമരുന്ന് ഉപയോഗത്തിനും എസ്എഫ്ഐ അക്രമത്തിനുമെതിരെ സംസാരിച്ചതിനും അച്ചടക്കപാലനത്തിനു നടപടിയെടുത്തതിനുമാണു രമയെ വേട്ടയാടിയതെന്ന് അഡ്വ. ജോർജ് പൂന്തോട്ടം വാദിച്ചു. എസ്എഫ്ഐയെ വിമർശിച്ചതു പ്രിൻസിപ്പലിനെതിരെ നടപടിക്കു കാരണമാകുന്നത് എങ്ങനെയാണെന്നും എംഎസ്എഫിനെ വിമർശിച്ചപ്പോൾ നടപടി ഉണ്ടായില്ലല്ലോ എന്നും കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.