ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയതിൽ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി. കേസ് സിബിഐക്കു കൈമാറുന്നതിൽ കാലതാമസമുണ്ടായതിന്റെ വിശദീകരണം ഡിജിപി നൽകണമെന്ന് അഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടിരുന്നു.

അതിന്റെ മറുപടിയിലാണു പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി ഡിജിപി റിപ്പോർട്ട് നൽകിയത്. വീഴ്ച വരുത്തിയവരുടെ പേരുകൾ നൽകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വീഴ്ചയില്ലെന്നു വിലയിരുത്തിയ സാഹചര്യത്തിൽ ആരുടെയും പേര് നൽകിയില്ല. ഇതോടെ സംഭവത്തിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലായി.

സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം മാർച്ച് 9നു സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ബന്ധമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല. എഫ്ഐആറിന്റെ ഇംഗ്ലിഷ് പകർപ്പ്, അന്വേഷണ നാൾവഴി, മൊഴികൾ, മഹസർ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവയടക്കം 8 വിവരങ്ങൾ അടങ്ങിയതാണു പ്രൊഫോമ.

വീഴ്ച പുറത്തുവന്നു വിവാദമായതോടെ 22ന്റെ തീയതിയിൽ 23നു പ്രൊഫോമ റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്കു കത്തു നൽകി. 26നു റിപ്പോർട്ട് തയാറാക്കി നൽകി. അന്നു വൈകിട്ട് ഇ മെയിൽ വഴി ഇതു കേന്ദ്രത്തിനും സിബിഐക്കും നൽകിയതിനു പിന്നാലെ അടുത്ത ദിവസം പൊലീസിന്റെ പ്രത്യേക സെൽ ഡിവൈഎസ്പി എസ്.ശ്രീകാന്ത് മുദ്രവച്ച കവറിൽ രേഖകളുമായി ഡൽഹിക്കു പോയി നേരിട്ടു കൈമാറിയെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി.

വിജ്ഞാപനം വന്നു 17–ാം ദിവസമാണു സർക്കാർ നടപടി പൂർത്തിയായത്. വീഴ്ചകളിൽ സിദ്ധാർഥന്റെ കുടുംബം വിമർശനവുമായി രംഗത്തെത്തിയതോടെ, സിബിഐ അന്വേഷണ ഫയൽ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്‌ഷൻ ഓഫിസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവർക്കാണു സസ്പെൻഷൻ. അടുത്ത ദിവസം സിബിഐ അന്വേഷണം ഏറ്റെടുത്തു. അതിനു മുന്നോടിയായി എഫ്ഐആർ, മഹസർ റിപ്പോർട്ട്, മൊഴികൾ എന്നിവയുടെയെല്ലാം ഇംഗ്ലിഷ് പരിഭാഷ പൊലീസ് തയാറാക്കി കൈമാറി.

English Summary:

DGP's report says there is no fault on part of police in delaying CBI investigation on Siddharthans death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com