വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു മുങ്ങി; പ്രതി അറസ്റ്റിൽ
Mail This Article
കൊച്ചി ∙ വിദേശ ജോലിക്കായി വീസ വാഗ്ദാനം ചെയ്തു മുന്നൂറിലധികം പേരിൽ നിന്നു പണം തട്ടിയെന്ന കേസിൽ ജാമ്യമെടുത്തു മുങ്ങിയ തൊടുപുഴ കോലാനി സ്വദേശി കണ്ണൻ തങ്കപ്പൻ (ജയ്‌സൻ– 40) അറസ്റ്റിൽ. കൊച്ചി പാലാരിവട്ടം തമ്മനത്തു കാനൻ ഇന്റർനാഷനൽ എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ ആളാണു ജയ്‌സൻ. ജയ്സനും ഭാര്യ ജെൻസി ദേവസിയും ചേർന്നു 2018ലാണു തൊടുപുഴയിൽ സ്ഥാപനം തുടങ്ങിയത്.
2021ൽ തമ്മനത്തും തുടങ്ങി. ഏതാനും മാസങ്ങൾക്കു മുൻപു പാലാരിവട്ടം പൊലീസ് ഡൽഹിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ജാമ്യം ലഭിച്ചു. അതിനുശേഷം കടന്ന പ്രതി ഡൽഹിയിലും വ്യാജ വിലാസത്തിലെടുത്ത മറ്റൊരു പാസ്പോർട്ടുമായി വിദേശത്തും ഒളിവിൽ തങ്ങി. വേൾഡ് ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ അംഗമെന്നു പറഞ്ഞ് തൊടുപുഴയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണു പിടിയിലായത്. പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.