കുട്ടിക്ക് അമ്മയുടെ രണ്ടാം ഭർത്താവിന്റെ മർദനം: അമ്മയും അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ അമ്മയുടെ രണ്ടാം ഭർത്താവ് കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ കണ്ടുനിന്ന അമ്മയെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം ഭർത്താവ് ആറ്റുകാൽ പാടശേരി സ്വദേശി അനു(35)വിനെയും റിമാൻഡ് ചെയ്തു. കുഞ്ഞിനെ മർദിച്ചതിൽ അമ്മയ്ക്കു പങ്കുണ്ടെന്ന് പൊലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. കൊലപാതകശ്രമം, സ്വമേധയാ ദേഹോപദ്രവം ഏൽപിക്കുക, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇവരെ പിന്നീട് കസ്റ്റഡിയിലെടുക്കും. കുഞ്ഞിനെ പതിവായി മർദിക്കുന്നു എന്നു പൊലീസിനു വന്ന രഹസ്യ ഫോൺവിളിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മുണ്ട് കാലിൽ കെട്ടി തലകുത്തി നിർത്തി മർദിച്ചതായി കുട്ടി പറയുന്ന വിഡിയോകൾ പുറത്തു വന്നിരുന്നു. കുഞ്ഞിന്റെ ശരീരമാകെ പൊള്ളിയ പാടുകളുണ്ട്.
പച്ചമുളക് തീറ്റിച്ചുവെന്നും ഇതിനായി വീണ്ടും മർദിച്ചെന്നും കുട്ടി പറയുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ. കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ ശേഷം ഒരു വർഷം മുൻപാണ് യുവതി അനുവിനെ വിവാഹം കഴിക്കുന്നത്. ഡ്രൈവറായ ഇയാളെ പലതവണ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടിയിട്ടുണ്ടെന്നു ഫോർട്ട് പൊലീസ് പറഞ്ഞു.