ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ലോക്സഭാ വിധിയെഴുത്തിന് ഇനി ഒരാഴ്ച. പ്രചാരണം അവസാന ദിനങ്ങളിലേക്കു കടന്നതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കളത്തിൽ നിറഞ്ഞു. വിജയസാധ്യത സംബന്ധിച്ച കൂട്ടലും കിഴിക്കലും 3 മുന്നണികളിലും സജീവമായി.

യുഡിഎഫിനു വേണ്ടി 3 മണ്ഡലങ്ങളിൽ ഇന്നലെ വോട്ടു തേടിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞു. ബിജെപിയുടെ പകപോക്കലിന്റെ ഭാഗമായി പാർലമെന്റ് അംഗത്വം വരെ നഷ്ടപ്പെടുമെന്ന സ്ഥിതി നേരിട്ട തനിക്കെതിരെയാണോ അതോ പ്രധാനമന്ത്രിക്കെതിരെയാണോ യഥാർഥത്തിൽ പിണറായി സംസാരിക്കേണ്ടതെന്നു രാഹുൽ ചോദിച്ചു. 

രാഹുൽ വീണ്ടും 22ന് കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്നു കഴിയുന്ന സാഹചര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അടക്കമുള്ള നേതാക്കളും എത്തും. സീതാറാം യച്ചൂരി ഉൾപ്പെടെയുളള സിപിഎമ്മിന്റെ ദേശീയ നേതാക്കൾ 25 വരെ സംസ്ഥാനത്താണ്. ബിജെപിക്കും കോൺഗ്രസിനും ഉള്ളതു പോലെ റോഡ് ഷോകളിലൂടെ ജനത്തെ ഇളക്കിമറിക്കാൻ കഴിയുന്ന ദേശീയ നേതാക്കളുടെ അഭാവം പ്രചാരണരംഗത്ത് ഇടതുമുന്നണിയെ അലട്ടുന്നു.

സർവേകൾ യുഡിഎഫ് ആധിപത്യം കാണിച്ചത് പ്രവർത്തകരുടെ ആത്മവീര്യത്തെ ബാധിക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രവചനങ്ങൾ തള്ളിക്കളയുകയാണെന്നു തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതിലെ കോൺഗ്രസ് പ്രതിബദ്ധതയെ ചോദ്യം ചെയ്തുകൊണ്ടിരുന്ന മുഖ്യമന്ത്രി, ആ വിഷയത്തിലെ അമിതകേന്ദ്രീകരണത്തെക്കുറിച്ച് മുന്നണിക്കകത്തു തന്നെയുണ്ടായ എതിരഭിപ്രായവും കണക്കിലെടുത്തിട്ടുണ്ട്. ന്യൂനപക്ഷ വോട്ടിലുള്ള എൽഡിഎഫ് കണ്ണ് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വത്തിന്റെ കൂടി അഭ്യർഥന പ്രകാരം കോഴിക്കോട്ടെ റാലിയിൽ പൗരത്വനിയമത്തിനെതിരെ രാഹുൽ തന്നെ സംസാരിക്കുകയും ചെയ്തു.

സിഎംആർഎലുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം എക്സാലോജിക്കിലേക്കു തിരഞ്ഞെടുപ്പിനു മുൻപ് ഇ.ഡി കടന്നു കയറുമോ എന്ന ആകാംക്ഷ മുന്നണികളിൽ ഉയർന്നിട്ടുണ്ട്. 

കേന്ദ്ര–സംസ്ഥാന വിരുദ്ധ വികാരം ശക്തമാണെന്നും അത് സമ്മാനിക്കുന്ന വൻ മുന്നേറ്റമാണ് സർവേകളിൽ തെളിയുന്നതെന്നുമുള്ള വിശ്വാസത്തിലാണ് യുഡിഎഫ്. മിക്കവാറും സീറ്റുകളിൽ ഇതിനകം തന്നെ വ്യക്തമായ മേൽക്കൈ ഉണ്ടെന്ന ആത്മവിശ്വാസത്തിലാണവർ. മത്സരമുള്ള അഞ്ചോ ആറോ സീറ്റുകളിൽപോലും മുൻതൂക്കമുണ്ടെന്നും മുഴുവൻ സീറ്റുകളിലെ വിജയം  അപ്രാപ്യമല്ലെന്നുമാണ് അവരുടെ നിഗമനം. സർവേകൾ പൊളിയുമെന്നും 2019 ൽ യുഡിഎഫിന് വൻനേട്ടം നൽകിയ ഘടകങ്ങൾ ഇപ്പോഴില്ലെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. 5 മുതൽ 11 വരെ സീറ്റ് എന്ന പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും അട്ടിമറി പ്രതീക്ഷ കൈവിടാതെ പൊരുതുന്ന എൻഡിഎ വോട്ടു വിഹിതത്തിൽ വർധന കണക്കുകൂട്ടുന്നു.

English Summary:

One week left for Lok Sabha election 2024 in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com