കാരുണ്യ: ചികിത്സ നിർത്തിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ
Mail This Article
തിരുവനന്തപുരം ∙ സർക്കാർ പണം നൽകാത്തതിനാൽ കാരുണ്യ പദ്ധതിക്കു കീഴിലെ കീഴിലെ ചികിത്സ നിർത്തിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ. സർക്കാർ കോടികൾ കുടിശിക വരുത്തിയതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണു ചില ആശുപത്രികളുടെ പരാതി.
500 കോടിയോളം രൂപയാണ് ആശുപത്രികൾക്കു സർക്കാർ നൽകാനുള്ളത്. കുടിശിക പെരുകിയതോടെ കാരുണ്യയ്ക്കു കീഴിലെ ചെലവുള്ള ചികിത്സകൾ ആശുപത്രികൾ നിർത്തിവച്ചിട്ടു മാസങ്ങളായി. ഇതിനു പുറമേയാണ് മറ്റു ചികിത്സകളും നിർത്തിവയ്ക്കാനുള്ള നീക്കം. എന്നാൽ, അത്യാഹിത സ്വഭാവമുള്ള ചികിത്സകൾ മുടക്കില്ല.
42 ലക്ഷം ബിപിഎൽ കുടുംബങ്ങളാണു കാരുണ്യ പദ്ധതിയിലുള്ളത്. വർഷം 5 ലക്ഷം രൂപയുടെ ചികിത്സയാണു ലഭിക്കുക. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നുള്ള വിഹിതവും കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനവും സംസ്ഥാന സർക്കാർ ഫണ്ടും ഉപയോഗിച്ചാണു കാരുണ്യ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഇപ്പോൾ 346 സ്വകാര്യ ആശുപത്രികളാണുള്ളത്. സർക്കാർ ഫണ്ട് കൃത്യമായി കിട്ടാതായതോടെ 58 ആശുപത്രികൾ പിൻമാറിയിരുന്നു.
സർക്കാർ ആശുപത്രികൾക്കും പണം നൽകാനുണ്ടെങ്കിലും കുടിശിക വലുതല്ലാത്തതിനാൽ അവർക്കു കാര്യമായ പരാതിയില്ല. പല സ്വകാര്യ ആശുപത്രികളും കൊള്ള ചികിത്സാനിരക്കാണ് ഇൗടാക്കുന്നതെന്നും ഇതു ന്യായീകരിക്കാവുന്നതല്ലെന്നുമാണ് സർക്കാർ വാദം. കുടിശിക തീർക്കാനുള്ള നടപടി കൈക്കൊള്ളുന്നുണ്ട്. ചികിത്സാ നിരക്ക് കുറയ്ക്കാൻ ആശുപത്രികളും തയാറാകണം. തോന്നുംപോലെ നിരക്ക് ഇൗടാക്കുന്നതിനാലാണു കുടിശിക പെരുകുന്നതെന്നും വ്യക്തമാക്കി.