മറ്റന്നാൾ ബൂത്തിലേക്ക്; ഇന്നു കലാശക്കൊട്ട്, നാളെ നിശ്ശബ്ദപ്രചാരണം
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് 6 മണിക്കു കൊടിയിറക്കം. പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് 3 മുന്നണികളും. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകി. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
ആരോപണ–പ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ് ഇന്നു തിരശീല താഴുന്നത്. പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് സംസ്ഥാനത്തെ ഒടുവിലത്തെ സജീവ ചർച്ചാ വിഷയം. അഭിപ്രായ സർവേകൾ യുഡിഎഫ് ആധിപത്യം വിളിച്ചോതുന്നു. കലാശക്കൊട്ട് കഴിഞ്ഞാൽ നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. വിവിധ ലോക്സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പോളിങ് സാധനങ്ങളുടെ വിതരണം നാളെ നടക്കും. ഇന്നു വൈകിട്ട് മുതൽ വോട്ടെടുപ്പ് തീരുന്നതു വരെയുള്ള 48 മണിക്കൂർ മദ്യവിൽപന നിരോധിച്ചു.