ഒന്നരമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ആവേശത്തോടെ സമാപനം; വോട്ടെടുപ്പ് നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
Mail This Article
തിരുവനന്തപുരം ∙ ആവേശം കൊട്ടിക്കയറിയപ്പോൾ രാഷ്ട്രീയ താരങ്ങൾ മണ്ണിൽനിന്നു വിണ്ണിലേറി. സ്ഥാനാർഥികളെ ക്രെയിനുകളിൽ ഉയരത്തിലേറ്റിയ പുതുമയുടെ പൂരം കണ്ടുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പരിസമാപ്തി. ചിലയിടത്തു വേനൽമഴയുടെ പശ്ചാത്തലത്തിലാണു പ്രചാരണച്ചൂടും താഴ്ന്നത്.
ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം നാളെ കേരളം ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ജൂൺ നാലിന് വോട്ടെണ്ണും. അവസാനവട്ട തയാറെടുപ്പുകളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ കടന്നു. വിവിധ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പോളിങ് സാധനങ്ങളുടെ വിതരണം രാവിലെ ആരംഭിക്കും.
നെഞ്ചിടിപ്പോടെ മുന്നണികൾ
ഇന്ത്യാ മുന്നണിയിൽ കോൺഗ്രസിനുള്ള നേതൃസ്ഥാനം ബിജെപി വിരുദ്ധ വോട്ടുകൾ യുഡിഎഫിൽ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നും കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും യുഡിഎഫ് വിലയിരുത്തുന്നു.
കേന്ദ്ര– ബിജെപി വിരുദ്ധ നിലപാട് മുന്നോട്ടുവയ്ക്കുകയും അക്കാര്യത്തിൽ കോൺഗ്രസിന്റെ ശേഷിയെയും ആത്മാർഥതയെയും ചോദ്യം ചെയ്യുകയുമായിരുന്നു പ്രചരണത്തിലുടനീളം എൽഡിഎഫ്.
കേന്ദ്രത്തിലെ തിരിച്ചുവരവ് സാധ്യത ഉയർത്തിക്കാട്ടിയുള്ള ശക്തിപ്രകടനത്തിലാണ് എൻഡിഎ ശ്രദ്ധ കേന്ദ്രീകരിച്ചത്.
∙ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ: കഴിഞ്ഞ തവണത്തെ 19–1 മറികടന്ന് 20 സീറ്റിലും വിജയിക്കും.
∙ മുഖ്യമന്ത്രി പിണറായി വിജയൻ: 18 സീറ്റ് നേടിയ 2004 വിജയം ആവർത്തിക്കും.
∙ കേന്ദ്രമന്ത്രി അമിത് ഷാ ആലപ്പുഴയിൽ: കമ്യൂണിസം ലോകത്തും കോൺഗ്രസ് രാജ്യത്തും ഇല്ലാതായി. കേരളത്തിലും ഇനി എൻഡിഎയുടെ ദിനങ്ങൾ.
∙ മണ്ഡലങ്ങൾ: 20
സ്ഥാനാർഥികൾ: 194
വോട്ടർമാർ: 2.77 കോടി
ബൂത്തുകൾ: 25,000+
ഉദ്യോഗസ്ഥർ: ഒന്നരലക്ഷം
പൊലീസ്: 40,000