ധീരജവാന്മാർക്ക് രാജ്യത്തിന്റെ പ്രണാമം; ശവമഞ്ചം തോളിലേറ്റി രാജ്നാഥ് സിങ്
Mail This Article
ശ്രീനഗർ ∙ കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ കശ്മീരിലെ അവന്തിപ്പുരയിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിന്റെ അന്തിമോപചാരം അർപ്പിച്ച ചടങ്ങിനു ശേഷം സൈനികരുടെ ശവമഞ്ചം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
കേന്ദ്ര സർക്കാരിനു വേണ്ടി സൈനികരുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷമാണ് കശ്മീർ ഡിജിപി ദിൽബഗ് സിങ്ങിനും മറ്റു സിആർപിഎഫ് സൈനികർക്കുമൊപ്പം ശവമഞ്ചം വഹിക്കാൻ രാജ്നാഥ് ഒപ്പമെത്തിയത്.
രാജ്യത്തിനു വേണ്ടി ധീരന്മാരായ സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും ഇതു വെറുതെയാവില്ലെന്നും രാജ്നാഥ് പറഞ്ഞു. ഗവർണർ സത്യ പാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ.ഭട്നാഗർ തുടങ്ങിയവരും സൈനികർക്ക് അന്തിമോപചാരം അർപ്പിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വീരമൃത്യുവരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിൽ എത്തിക്കും. വീരമൃത്യുവരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികില്‍സയ്ക്കായി രാജ്യതലസ്ഥാനത്തേയ്ക്ക് കൊണ്ടുവരും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‍വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി.
ഭീകരാക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്നാണ് പ്രഥാമികവിവരം. ദേശീയ അന്വേഷണ ഏജന്‍സി, ചാരസംഘടനയായ റോ എന്നിവ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് കശ്മീരിൽ അന്വേഷണം ഏകോപിപ്പിക്കുന്നത്.