മാടമ്പിത്തരം മനസില് വച്ചാൽ മതി: എൻഎസ്എസിനോട് കോടിയേരി
Mail This Article
ആലപ്പുഴ ∙ എൻഎസ്എസിന്റെ മാടമ്പിത്തം മനസ്സിൽ വച്ചാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അനുനയിപ്പിക്കാൻ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ല. ഞങ്ങൾ പറയുന്നതു കേട്ടുകൊള്ളണമെന്നതു പഴയ സവർണ മേധാവികളുടെയും തമ്പ്രാക്കളുടെയും നിലപാടാണ്. അത്തരം നിലപാടുകൾ ശരിയല്ലെന്ന് അവരുടെ അണികൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. എൻഎസ്എസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതു ശരിയല്ലെന്നും അവർ രാഷ്ട്രീയ കക്ഷി രൂപീകരിച്ചിട്ടുള്ളപ്പോഴും എൽഡിഎഫ് നേരിട്ടിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഏതെങ്കിലും സമുദായ സംഘടനയുടെ നിലപാട് അനുസരിച്ചല്ല കേരളം വിധിയെഴുതിയിട്ടുള്ളത്. എല്ലാ സമുദായ സംഘടനകളുടെയും സാധാരണ പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണ്.
കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. തുടർച്ചയായി പ്രശ്നം നടക്കുന്ന സംസ്ഥാനമെന്ന പേര് മാറ്റിയെടുക്കണം. എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും കേരളത്തിൽ എല്ലായിടത്തും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം. കാസർകോട്ടെ കൊലപാതകം നടന്നപ്പോൾ തന്നെ സിപിഎം സംഭവത്തെ അപലപിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നു പ്രഖ്യാപിച്ചു, ആരോപണവിധേയരായവരെ പാർട്ടിയിൽ നിന്നു പുറത്താക്കി. സിപിഎം ഇത്തരം നടപടിയെടുത്തത് ആദ്യമായാണ്.
സിപിഎമ്മിനു പ്രവർത്തനസ്വാതന്ത്ര്യമില്ലാത്തിടത്താണു സംഭവം. പാർട്ടി ഗ്രാമമെന്നു ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ അതൊരു കോൺഗ്രസ് ഗ്രാമമാണ്. അവിടെ സിപിഎം ഓഫിസ് തുറന്നതോടെയാണു പ്രശ്നം തുടങ്ങിയത്. പക്ഷേ, അത്തരം സംഘർഷങ്ങളുടെ പോംവഴി കൊലപാതകമല്ല.
ചീമേനിയിൽ 5 സിപിഎമ്മുകാരെ ചുട്ടുകൊന്നതിൽ പങ്കാളികളായ കോൺഗ്രസുകാർ ഇപ്പോൾ ഗാന്ധിവേഷം കെട്ടി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫിനുള്ളിൽ ഘടകകക്ഷികൾ മാത്രമല്ല, ചില മാധ്യമ മേധാവികളുമുണ്ട്.
ജയിലിൽ കിടക്കുന്ന മാർക്സിസ്റ്റുകാർക്കു പ്രത്യേക പരിഗണന പാടില്ല. എല്ലാവരും തടവുകാരാണ്. അവർക്ക് നിയമം അനുവദിച്ചതിൽക്കൂടുതൽ പരോൾ നൽകിയിട്ടില്ല. ടിപി കേസിലെ പ്രതികൾ നിരപരാധികളാണെന്നു തോന്നാത്തതിനാലാണ് അവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
കല്യോട്ട് സിപിഎം ജനപ്രതിനിധികളെ കോൺഗ്രസുകാർ തടഞ്ഞത് അവരുടെ നിലപാടു മാറ്റാൻ തയാറല്ലെന്നതിന്റെ തെളിവാണ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകാൻ മുഖ്യമന്ത്രി തയാറായിരുന്നു. കോൺഗ്രസുകാർ പ്രതിഷേധിക്കുമെന്നു പറഞ്ഞതുകൊണ്ടാണ് ഒഴിവാക്കിയത്. സമാധാനം കെടുത്തുന്ന കാര്യങ്ങളിൽ പങ്കാളികളാകാൻ താൽപര്യമില്ല. ചിലയിടങ്ങളിൽ മാറി നിൽക്കും. അതു ദൗർബല്യമായി കാണരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.