കുമ്മനം രാജശേഖരനെ മൽസരിപ്പിക്കണമെന്ന് ആർഎസ്എസ്; വിലയിരുത്തി അമിത് ഷാ
Mail This Article
പാലക്കാട്∙ ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകി സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ ആർഎസ്എസ് ഇടപെടൽ. പാലക്കാട്ടെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് നേതാക്കൾ ചർച്ച നടത്തി. ശബരിമല പ്രധാന വിഷയമാക്കി പ്രചാരണം തുടങ്ങാനാണു തീരുമാനം.
കോട്ടമൈതാനിയിലെ പൊതുയോഗത്തിനു ശേഷമാണു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ അമിത് ഷാ വിലയിരുത്തിയത്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ ആർഎസ്എസ് നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കണം. പൊതുസ്വതന്ത്രരരെയും പരിഗണിക്കാം – എന്നതാണ് ആർഎസ്എസിന്റെ പൊതുനിലപാട്.
ആർഎസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത സഹകാര്യ വാഹകുമാരായ എം.രാധാകൃഷ്ണൻ, പി.എൻ. ഈശ്വരൻ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. ശബരിമല വിഷയം തന്നെയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. ലോക്സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിൽ നിന്ന് അമിത് ഷാ വിവരങ്ങൾ ശേഖരിച്ചു.
മാർച്ച് ആദ്യവാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. മാർച്ച് അഞ്ചു മുതൽ പത്തുവരെ നാലു സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തൻ യാത്രയോടെ പ്രചാരണം ശക്തമാക്കാനാണ് പാർട്ടി നേതൃയോഗം തീരുമാനിച്ചത്.