സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നു: പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ രാജ്യസുരക്ഷാ നടപടികൾക്കു പിന്തുണ പ്രഖ്യാപിച്ചും രാഷ‌്ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങളോടു നിലപാടു കടുപ്പിച്ചും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ. സൈനികരുടെ ജീവത്യാഗത്തെ, ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയവൽക്കരിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്റെ തടവിലായ വിങ് കമാൻഡറുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിനു പ്രഥമ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു.
21 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ, മുതിർന്ന നേതാക്കളെ ഒപ്പംനിർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സംയുക്ത പ്രമേയം അവതരിപ്പിച്ചത്. രാജ്യം സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിക്കാത്തതിനെ യോഗം വിമർശിച്ചു.
രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ദേശസുരക്ഷ എല്ലാത്തിനും മുകളിലായിരിക്കണം. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കാൻ സർക്കാർ രാജ്യത്തെ വിശ്വാസത്തിലെടുക്കണം.
ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാള്‍ വലുതാണു രാജ്യസുരക്ഷയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാക്കിസ്ഥാന്റെ അറിവോടെ നടന്ന പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച പ്രതിപക്ഷ പാർട്ടികൾ, ജീവത്യാഗം നടത്തിയ സൈനികർക്കു ആദരാഞ്ജലി അർപ്പിച്ചു.
വ്യോമസേന നടത്തിയ ആക്രമണത്തെയും സൈനികരുടെ ധീരതയെയും അഭിനന്ദിച്ച് പ്രത്യേക പ്രമേയവും അംഗീകരിച്ചു.
English Summary: Anguished over 'blatant politicisation' of sacrifices of armed forces: Opposition