യുദ്ധത്തോടു താൽപര്യമില്ല; ഇന്ത്യൻ പൈലറ്റിനെ വിട്ടയയ്ക്കണം: ഫാത്തിമ ഭൂട്ടോ
Mail This Article
വാഷിങ്ടൻ∙ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വർധമാനെ ഇന്ത്യയ്ക്കു കൈമാറണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ. സമാധാനം, മനുഷ്യത്വം, മാന്യത എന്നിവയുടെ ഭാഗമായി പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് ഞാനുൾപ്പെടെയുള്ള യുവാക്കൾ പാക്കിസ്ഥാനോടു ആവശ്യപ്പെടുകയാണ്– ഒരു രാജ്യാന്തര മാധ്യമത്തിൽ അവർ വ്യക്തമാക്കി.
യുദ്ധത്തിൽ ഞങ്ങൾ ജീവിതകാലം ചെലവഴിച്ചു. പാക്കിസ്ഥാനി ജവാൻമാര്‍ മരിക്കുന്നതു കാണാൻ എനിക്കു താൽപര്യമില്ല. ഇന്ത്യൻ പട്ടാളക്കാരുടെ കാര്യത്തിലും അങ്ങനെ തന്നെ. നമ്മുടേത് അനാഥരുടെ ഉപദ്വീപായി മാറരുത്. സംസാരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരാണു ഞാനുൾപ്പെടെയുള്ള പാക്കിസ്ഥാനികളുടെ തലമുറ. സമാധാനത്തിനുവേണ്ടി ഞങ്ങളുടെ ശബ്ദമുയർത്തുന്നതിനു യാതൊരു ഭയവുമില്ലെന്നും അവർ പറഞ്ഞു.
ഏറെക്കാലം സൈനിക ഏകാധിപത്യവും ഭീകരവാദവും അനുഭവിച്ചവരാണു ഞങ്ങൾ. യുദ്ധത്തോടു താൽപര്യമില്ലാത്തവരാണ് ഞാനുൾപ്പെടുന്ന പാക്ക് തലമുറ. സംഘർഷം ഉണ്ടാക്കുന്നതിൽ തന്നെപ്പോലെ പാക്കിസ്ഥാനിലെ ഭൂരിഭാഗം ജനത്തിനും യാതൊരു താൽപര്യവുമുണ്ടാകില്ല. പാക്കിസ്ഥാൻ ഇന്ത്യയുമായി സമാധാനത്തിൽ പോകുന്നത് ഒരിക്കലും കണ്ടിട്ടില്ല. ബുധനാഴ്ച പാക്കിസ്ഥാനിൽ ‘സേ നോ ടു വാർ’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ഒന്നാമതായിരുന്നെന്നും അവർ പറഞ്ഞു.
40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തോടെയാണ് ഇന്ത്യ–പാക്ക് ബന്ധം കൂടുതൽ വഷളായത്. സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചു തകർത്തിരുന്നു. ഇന്ത്യൻ വ്യോമമേഖലയിലേക്കു പാക്കിസ്ഥാന്‍ വിമാനങ്ങളും അതിക്രമിച്ചു കടന്നു. ഇതിനു മറുപടി നൽകുന്നതിനുള്ള വ്യോമസേനാ ശ്രമത്തിനിടെയാണ് വിമാനം തകർന്ന് ഇന്ത്യൻ പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായത്.
English Summary: Fatima Bhutto seeks release of indian air force pilot